അഭയാർത്ഥി പ്രവാഹം നഗരത്തിനു ഭാരമാകുന്നുവെന്ന ആശങ്ക ഉയർന്നതോടെ ന്യു യോർക്ക് മേയർ എറിക് ആഡംസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എന്നാൽ തെക്കൻ അതിർത്തി കടന്നു വരുന്ന അഭയാർത്ഥികളെ തുടർന്നും ഡമോക്രാറ്റുകൾ ഭരിക്കുന്ന നഗരങ്ങളിലേക്ക് അയക്കുമെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് എയ്ബട്ട് പ്രതികരിച്ചു.
നഗരത്തിലെ അഭയകേന്ദ്രങ്ങളിൽ 61,000 ത്തിലേറെ അഭയാർത്ഥികൾ ഉണ്ട്. ഏതാണ്ട് 100% നിറഞ്ഞു കഴിഞ്ഞു. ഇപ്പോഴത്തെ നിലയ്ക്ക് അടുത്ത വർഷം ഒരു ലക്ഷത്തിലേറെ അഭയാർത്ഥികൾ കൂടി എത്തും.
ആഡംസ് വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ചു അടിയന്തരാവസ്ഥ 30 ദിവസം പ്രാബല്യത്തിൽ ഉണ്ടാവും. അഭയാർത്ഥി പ്രവാഹം ഒരു മാനുഷിക പ്രതിസന്ധിയായി മാറുന്നതിനാൽ നഗരത്തിലെ ബന്ധപ്പെട്ട ഏജൻസികളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും താത്കാലിക ഷെൽട്ടറുകൾ നിർമിക്കാനും ആഡംസ് ഉത്തരവിട്ടു.
സംസ്ഥാനത്തിന്റെയും കേന്ദ്ര ഗവൺമെന്റിന്റെയും അടിയന്തര സഹായം അദ്ദേഹം അഭ്യർത്ഥിച്ചു. അഭയാർഥികൾക്കു ജോലി ചെയ്യാൻ നിയമനിർമാണം വേണം. അതിർത്തിയിൽ തിരക്കു കുറയ്ക്കാൻ നടപടി എടുക്കണം. അഭയാർത്ഥികളെ മറ്റു നാഗരങ്ങളിലേക്കു അയക്കുമ്പോൾ ഏകോപനം ആവശ്യമാണ്.
നയം മാറ്റണം
കുടിയേറ്റ നയം അടിയന്തരമായി പരിഷ്‌കരിക്കണമെന്നും ആബട്ട് ആവശ്യപ്പെടുന്നു. പ്രസിഡന്റ് ബൈഡൻ അത് ചെയ്യാത്തതാണു പ്രശ്നമെന്നു എയ്ബട്ടും പറയുന്നു. “ന്യു യോർക്ക് പോലുള്ള നഗരങ്ങൾ ഈ ഭാരത്തിന്റെ ചെറിയൊരു അംശമേ ചുമക്കുന്നുള്ളു,” ഗവർണർ പറഞ്ഞു.
“ബൈഡൻ നയം തിരുത്തുന്നതു വരെ ഞങ്ങൾ അഭയാർത്ഥികളെ ന്യു യോർക്ക്, ഡി സി, ഷിക്കാഗോ തുടങ്ങിയ ഇടങ്ങളിലേക്ക് അയച്ചു കൊണ്ടിരിക്കും. ഞങ്ങളുടെ അതിർത്തി പട്ടണങ്ങൾ നിറഞ്ഞു കവിയുകയാണ്.”
എന്നാൽ അഭയാർത്ഥി ബസുകൾ വരുന്ന കാര്യം മുൻകൂട്ടി അറിയിക്കാൻ എയ്ബട്ടിനു ഉത്തരവാദിത്തമുണ്ടെന്നു ആഡംസ് ചൂണ്ടിക്കാട്ടി. നേരത്തെ അറിയിച്ചാൽ ഇവിടെ അതിനുള്ള പണം കരുതാം, ജീവനക്കാരെ നിയോഗിക്കാം.
ഇനി വരാനുള്ള അഭയാർത്ഥികൾ കൂടിയാവുമ്പോൾ മറ്റു പല ആവശ്യങ്ങൾക്കുമുള്ള പണം ഇതിനു തിരിച്ചു വിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിലെ 42 ഹോട്ടലുകൾ അടിയന്തര അഭയകേന്ദ്രങ്ങളാക്കി മാറ്റി. റാൻഡൽ ഐലൻഡിൽ ഒരു മാനുഷിക രക്ഷാ കേന്ദ്രം പണിയുന്നുണ്ട്. കൂടുതൽ കേന്ദ്രങ്ങൾക്കു ഗവർണറുടെ സഹായം തേടിയിട്ടുണ്ട്.