ഏഴു ദിവസം മുൻപ് ജോർജിയയിൽ കാണാതായ 20 മാസം മാത്രം പ്രായമുള്ള കുഞ്ഞിനു വേണ്ടി നാൽപതോളം എഫ് ബി ഐ ഏജന്റുമാർ അന്വേഷണത്തിൽ ചേർന്നു. കുഞ്ഞിന്റെ തിരോധാനത്തിനു പിന്നിൽ എന്തെങ്കിലും കുറ്റകൃത്യം ഉണ്ടാവാം എന്ന ആശങ്കയുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് ക്വിന്റൺ സൈമണെ സാവന്നയ്ക്കടുത്ത ബാക്ക്ഹാൾട്ടർ റോഡിലുള്ള വീട്ടിൽ നിന്നു കാണാതായത്. 22 വയസുള്ള അമ്മയുടെ ആൺ സുഹൃത്താണ് കുട്ടിയെ അവസാനം കണ്ടതെന്നു പൊലീസ് പറയുന്നു — രാവിലെ ആറു മണിക്ക്. സെസേം സ്ട്രീറ്റ് ഷർട്ടും പാന്റ്സുമായിരുന്നു അപ്പോൾ കുട്ടിയുടെ വേഷം.
രാവിലെ 9.40 നാണു ‘അമ്മ പൊലീസിനെ വിളിച്ചത്. ക്വിന്റൺ ജീവിക്കുന്നത് മൂന്നു വയസുള്ള സഹോദരൻ, അമ്മയുടെ മാതാപിതാക്കളായ തോമസ് ജോ ഹോവൽ, ബില്ലി ജോ ഹോവൽ, ‘അമ്മ, അവരുടെ സുഹൃത്ത് എന്നിവരുടെ കൂടെയാണ്. നിയമപരമായി രക്ഷിതാക്കൾ അപ്പൂപ്പനും അമ്മൂമ്മയുമാണ്.
എഫ് ബി ഐ യുടെ സഹായം അന്വേഷണത്തിൽ നിർണായകമായി എന്നു ചാതം കൗണ്ടി പൊലീസ് ചീഫ് ജെഫ്രി എം. ഹാഡ്‍ലി പറഞ്ഞു. എഫ് ബി ഐ നിരവധി ആളുകളെ ചോദ്യം ചെയ്തിട്ടുണ്ട്. “രാജ്യത്തു നിരവധി പേർ ഈ വിഷയത്തിൽ വൈകാരികമായി തന്നെ ഉൾപ്പെട്ടിട്ടുണ്ട്. ഞങ്ങൾ മറുപടി നൽകാൻ ബാധ്യസ്ഥരാണ്.”
വീട്ടുകാരെ ആരെയെങ്കിലും ബന്ധപ്പെടുത്തിയോ എന്നു ചോദിച്ചപ്പോൾ ഹാഡ്‍ലി പറഞ്ഞത് എല്ലാവരെയും ചോദ്യം ചെയ്യുന്നുണ്ട് എന്നാണ്. തട്ടിക്കൊണ്ടു പോയതാണ് എന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നിട്ടില്ല. വീട് തിങ്കളാഴ്ച വീണ്ടും പരിശോധിച്ചതായി ഹാഡ്‍ലി പറഞ്ഞു.