ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം 2023 മെയ് 6 നു നടത്തുമെന്നു ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. ചാൾസിന്റെ ഭാര്യ കാമില രാജപത്നിയായും കിരീടം ചൂടും.
കഴിഞ്ഞ മാസം മാതാവ് എലിസബത്ത് രാജ്ഞിയുടെ നിര്യാണശേഷം ചാൾസ് രാജാവായി സ്ഥാനമേറ്റെങ്കിലും കിരീടധാരണ ചടങ്ങു പിന്നീട് മാത്രമേ ഉണ്ടാവൂ എന്ന് അറിയിപ്പുണ്ടായിരുന്നു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷം കിരീടം അണിയുമ്പോൾ ചാൾസിന് 74 വയസായിരിക്കും. ഏറ്റവും പ്രായമെത്തി രാജാവാകുന്നയാൾ.
1902 ൽ എഡ്‌വേഡ് ആറാമൻ കിരീടം ധരിച്ച ശേഷം ഇതാദ്യമാണ് ഒരു കിരീടധാരണം ശനിയാഴ്ച നടക്കുന്നത്.
വെസ്റ്റമിൻസ്റ്റർ ആബിയിൽ കാന്റർബറി ആർച്ച്ബിഷപ് ആയിരിക്കും മതപരമായ ചടങ്ങുകൾക്ക് നേതൃത്വം നൽകുക. ആയിരത്തോളം വർഷമായി അവിടെത്തന്നെയാണ് ചടങ്ങ്. എഡ്‌വേഡ് രാജാവ് 14ആം നൂറ്റാണ്ടിൽ ഇരുന്ന കസേരയിലാവും പുതിയ രാജാവും ഇരിക്കുക. 17ആം നൂറ്റാണ്ടിൽ നിന്നുള്ള സ്വർണകിരീടം ധരിക്കും. ചെങ്കോലും മോതിരവും ഗോളവും ഏറ്റു വാങ്ങും.
പരമ്പരാഗതമായ രീതികളും ആഘോഷവും 70 വർഷത്തിനു ശേഷം നടക്കുന്ന കിരീടധാരണത്തിന്റെ ഭാഗമായിരിക്കുമെന്നു കൊട്ടാരം അറിയിച്ചു.
എന്നാൽ ബ്രിട്ടൻ സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നതു കണക്കിലെടുത്തു ചെലവുകൾ ചുരുക്കുമെന്നാണ് റിപ്പോർട്ടുകൾ. 8,000ൽ നിന്ന് അതിഥികളുടെ എണ്ണം 2,000 ആയി കുറയ്ക്കും.