യു എസിൽ ശൈത്യകാലത്തിന്റെ സൂചനകൾ അന്തരീക്ഷത്തിൽ എത്തിയതോടെ ഫ്ലൂ, കോവിഡ് 19, ആർ എസ് വി എന്നിവയുടെ ത്രിമുഖ ഭീഷണിയിൽ ജാഗ്രത പാലിക്കണമെന്നു ആരോഗ്യ വിദഗ്‌ധർ പറഞ്ഞു. പ്രതിരോധ കുത്തിവയ്‌പ്പുകൾ എടുക്കാൻ മടിക്കരുതെന്നു അവർ ചൂണ്ടിക്കാട്ടി.
മൂന്നും വൻ തോതിൽ വ്യാപിക്കുന്ന ശ്വാസകോശ വൈറസുകൾ മൂലം ഉണ്ടാവുന്നതാണ്. ആർ എസ് വി ശക്തമല്ലാത്ത ജലദോഷം ആണ് ഉണ്ടാക്കുന്നതെങ്കിലും കൊച്ചു കുട്ടികൾക്ക് ചിലപ്പോൾ അപകടകാരിയാവാമെന്നു സി ഡി സി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടു മാസത്തിനിടെ കേസുകൾ ഗണ്യമായി വർധിച്ചു.
ശ്വാസകോശ വൈറസുകൾ ഹൃദയരോഗമുള്ള കുട്ടികൾക്കും ദീർഘകാല ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർക്കും അപകടമുണ്ടാക്കാമെന്നു മിനസോട്ടയിലെ റോചെസ്റ്ററിലുള്ള മായോ ക്ലിനിക്കിലെ ശിശുരോഗ ചികിത്സാ വിദഗ്ധൻ ഡോക്ടർ നുഷീൻ അമീനുദിൻ പറയുന്നു. ചികിൽസിക്കാതെ വിട്ടാൽ കോവിഡും ആർ എസ് വിയും ഫ്ലുവും കടുത്ത ന്യുമോണിയ ഉണ്ടാക്കാമെന്നു ടെക്സസ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വാക്‌സിൻ വികസന കേന്ദ്ര ഡയറക്ടറായ ഡോക്ടർ പീറ്റർ ഹോട്ടസ് ചൂണ്ടിക്കാട്ടി.
ആർ എസ് വി മൂലം ബ്രോങ്കിയോലിറ്റിസ് എന്ന രോഗം ഉണ്ടാവാം എന്ന് സി ഡി സി പറയുന്നു. ശ്വാസകോശത്തിലെ വായു കടന്നു ഇടുങ്ങിയ വഴികളിൽ വീക്കമുണ്ടാവാം. ന്യുമോണിയയും ബ്രോങ്കിയോലിറ്റിസസും ഒന്ന് പോലെ മാരകമാണ്. പ്രത്യേകിച്ച് മറ്റു രോഗങ്ങളുളള കുട്ടികൾക്ക്.
കുട്ടികൾക്ക് കോവിഡ് 19-ഫ്ലൂ വാക്‌സിനുകൾ നൽകണമെന്ന് ഹോട്ടസ് പറഞ്ഞു. “മൂന്നു വൈറസുകൾ ചുറ്റിക്കറങ്ങുന്നുണ്ട്. രണ്ടു വാക്‌സിൻ എടുത്താൽ കാര്യങ്ങൾ കുറേക്കൂടി സുരക്ഷിതമാവും.”
യുഎസിൽ മറ്റു സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ചു വാക്‌സിൻ എടുത്തവരുടെ എണ്ണം കുറവാണ് — 50 ശതമാനത്തിൽ താഴെ എന്നാണ് സി ഡി സി കണക്ക്.
പ്രസിഡന്റ് ജോ ബൈഡൻ ചൊവാഴ്ച അഞ്ചാമത്തെ കോവിഡ് ബൂസ്റ്റർ എടുത്തു. പുതിയ വകഭേദങ്ങളെയും നേരിടാൻ കഴിവുള്ള വാക്‌സിൻ ആണ് ഇതെന്നു വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു. “നിങ്ങളും ബൂസ്റ്റർ എടുക്കണം, അത് അവിശ്വസനീയമായ വിധം ഫലപ്രദമാണ്,” ബൈഡൻ പറഞ്ഞു.