Sunday, May 5, 2024
HomeAsiaലൈംഗികമായി വഴങ്ങിയാല്‍ സര്‍ക്കാര്‍ ജോലി; ആന്‍ഡമാന്‍ ചീഫ് സെക്രട്ടറി വസതി കേന്ദ്രീകരിച്ച്‌ സെക്സ് റാക്കറ്റ്, എത്തിച്ചത്...

ലൈംഗികമായി വഴങ്ങിയാല്‍ സര്‍ക്കാര്‍ ജോലി; ആന്‍ഡമാന്‍ ചീഫ് സെക്രട്ടറി വസതി കേന്ദ്രീകരിച്ച്‌ സെക്സ് റാക്കറ്റ്, എത്തിച്ചത് 20ലേറെ സ്ത്രീകളെ

പോര്‍ട്ട് ബ്ലയര്‍: കേന്ദ്ര ഭരണപ്രദേശമായ ആന്‍ഡമാന്‍ നികോബാര്‍ ദ്വീപിലെ മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേന്‍റെ ഔദ്യോഗിക വസതി കേന്ദ്രീകരിച്ച്‌ സെക്സ് റാക്കറ്റ് പ്രവര്‍ത്തിച്ചതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ലൈംഗികമായി വഴങ്ങിയാല്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 20ലേറെ സ്ത്രീകളെ ഇവിടെയെത്തിച്ച്‌ കൂട്ടബലാത്സംഗത്തിനും അതിക്രമത്തിനും ഇരയാക്കിയതായാണ് സൂചനകളെന്ന് ‘ദി ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേന്‍, ലേബര്‍ കമീഷണര്‍ ആര്‍.എല്‍. ഋഷി എന്നിവരടങ്ങിയതാണ് റാക്കറ്റ്. സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന ഇരുപത്തിയൊന്നുകാരിയുടെ പരാതി‍യില്‍ ഇരുവര്‍ക്കും എതിരെ കൂട്ടബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഒക്ടോബര്‍ 17ന് ജിതേന്ദ്ര നരേനെ പദവിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

പോര്‍ട്ട് ബ്ലെയര്‍ സ്വദേശിയായ യുവതി ആഗസ്റ്റില്‍ നല്‍കിയ പരാതിയില്‍ ഒക്ടോബര്‍ ഒന്നിനാണ് കേസെടുത്തത്. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 28നുള്ളില്‍ ഹാജരാകണമെന്ന് കല്‍ക്കട്ട ഹൈകോടതി ജിതേന്ദ്ര നരേനോട് നിര്‍ദേശിച്ചിട്ടുണ്ട്. 28ന് നരേന്‍ ഹാജരാകുമെന്നാണ് വിവരം.

പരാതിക്കാരിയായ 21കാരിയുടെയും പ്രതികളായ രണ്ട് ഉദ്യോഗസ്ഥരുടെയും കോള്‍ ഡാറ്റ റെക്കോര്‍ഡുകള്‍ ആരോപണം ശരിവെക്കുന്നതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു. പരാതി ഉയര്‍ന്നതിന് പിന്നാലെ ചീഫ് സെക്രട്ടറിയുടെ വസതിയിലെ സിസിടിവി ഹാര്‍ഡ് ഡിസ്ക് ആദ്യം ഡിലീറ്റ് ചെയ്യുകയും പിന്നീട് ഇവിടെനിന്ന് കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.

അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് ജിതേന്ദ്ര നരേന്‍ കേന്ദ്ര ആഭ്യന്തര വകുപ്പിനും ദ്വീപ് ഭരണകൂടത്തിനും കത്തെഴുതി. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നും പരാതി വ്യാജമാണെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ കൈയിലുണ്ടെന്നും നരേന്‍ അവകാശപ്പെട്ടു. നവംബര്‍ 14 വരെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുകയാണ്. സസ്പെന്‍ഷനിലായ കൂട്ടുപ്രതി ലേബര്‍ കമീഷണര്‍ ആര്‍.എല്‍. ഋഷിക്കെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിരിക്കുകയാണ്. ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.

പ്രത്യേക സംഘത്തെ നിയോഗിച്ചാണ് കേസ് അന്വേഷിക്കുന്നത്. നരേന്‍റെ സ്റ്റാഫ് അംഗങ്ങളില്‍ ചിലര്‍ അദ്ദേഹത്തിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. വസതിയിലെത്തിയവരെ കുറിച്ച്‌ വെളിപ്പെടുത്തിയാല്‍ ജീവന് തന്നെ ഭീഷണിയുണ്ടെന്ന് സ്റ്റാഫ് അംഗങ്ങളിലൊരാള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 20ലേറെ സ്ത്രീകള്‍ ചീഫ് സെക്രട്ടറിയോടൊപ്പം വസതിയിലെത്തിയിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. 21കാരി പരാതിയില്‍ പറയുന്ന കാര്യങ്ങളും സ്റ്റാഫിന്‍റെ വെളിപ്പെടുത്തലും ഒത്തുപോകുന്നതാണെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.

രണ്ട് തവണ തന്നെ ഔദ്യോഗിക വസതിയിലെത്തിച്ച്‌ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് 21കാരിയുടെ പരാതി. ഒരു ഹോട്ടലുടമ വഴിയാണ് ലേബര്‍ കമീഷണറെയും ചീഫ് സെക്രട്ടറിയെയും ബന്ധപ്പെടുന്നത്. ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ കൊണ്ടുപോയി മദ്യം നല്‍കിയെങ്കിലും യുവതി നിരസിച്ചു. പിന്നീട് ഇരുവരും സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തു. തുടര്‍ന്ന് രണ്ട് പ്രതികളും ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു. രണ്ടാഴ്ചക്ക് ശേഷം രാത്രി ഒമ്ബതോടെ വീണ്ടും ചീഫ് സെക്രട്ടറിയുടെ വീട്ടിലെത്തിച്ച്‌ ബലാത്സംഗം ചെയ്തെന്ന് പരാതിയില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular