വാഷിംഗ്ടണ്‍: ശാസ്ത്രലോകത്തിന് ഇതുവരെ പിടികൊടുക്കാത്ത യു.എഫ്.ഒകളെ പറ്റി ഔദ്യോഗിക അന്വേഷണം ആരംഭിച്ച് അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നാസ.
തിങ്കളാഴ്ച മുതലാണ് 16 അംഗ നാസ ടീം പഠനം ആരംഭിച്ചത്. 9 മാസം നീളുന്ന ഗവേഷണത്തിനൊടുവില്‍ 2023 പകുതിയോടെ അന്വേഷണ റിപ്പോര്‍ട്ട് നാസ പുറത്തുവിടും.
നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയായ സ്കോട്ട് കെല്ലി, സയന്‍സ് ജേര്‍ണലിസ്റ്റായ നാദിയ ഡ്രേക്ക് എന്നിവരും ആസ്ട്രോബയോളി, ഓഷ്യാനോഗ്രാഫി, കമ്ബ്യൂട്ടര്‍ എന്‍ജിനിയറിംഗ്, താമോഗര്‍ത്തങ്ങള്‍ തുടങ്ങിയ വിവിധ പഠന മേഖലകളില്‍ നിന്നുള്ള ശാസ്ത്രജ്ഞരും പഠന ടീമില്‍ ഉള്‍പ്പെടുന്നു.
റഡാര്‍ സംവിധാനങ്ങളില്‍ കണ്ടെത്തിയിട്ടുള്ള അജ്ഞാത ആകാശ വസ്തുക്കളായ യു.എഫ്.ഒകള്‍ വിമാനങ്ങള്‍ക്ക് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ് അന്വേഷണം തുടങ്ങുന്നത്. ആകാശത്ത് അജ്ഞാത വസ്തുക്കളെ കണ്ടത് സംബന്ധിച്ച് നിലവിലുള്ള സര്‍ക്കാര്‍, സിവിലിയന്‍, വാണിജ്യ ഡേറ്റകള്‍ നാസ ടീം ശേഖരിക്കും.
ജൂണിലാണ് നാസ ഈ പദ്ധതി പ്രഖ്യാപിച്ചത്. യു.എഫ്.ഒകള്‍ക്ക് ശാസ്ത്രീയമായ ഒരു നിര്‍വചനമാണ് നാസ തേടുന്നത്. ഏകദേശം 100,000 ഡോളറിനകത്താണ് പദ്ധതിയുടെ ആകെ ചെലവ്. 2021ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 144 യു.എഫ്.ഒ കേസുകള്‍ യു.എസ് ഭരണകൂടം രേഖപ്പെടുത്തിയിരുന്നു.
തിരിച്ചറിയാന്‍ കഴിയാത്ത അജ്ഞാത ആകാശ വസ്തുക്കളാണ് യു.എഫ്.ഒകള്‍ അല്ലെങ്കില്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത ആകാശ പ്രതിഭാസങ്ങള്‍ (Unidentified aerial phenomena) എന്നറിയപ്പെടുന്നത്. പറക്കും തളികകള്‍ എന്നും നാം ഇവയെ വിളിക്കാറുണ്ട്. യു.എഫ്.ഒകളെ ആകാശത്ത് കണ്ടത് സംബന്ധിച്ച നിരവധി റിപ്പോര്‍ട്ടുകള്‍ യു.എസ് പ്രതിരോധ വിഭാഗമായ പെന്റഗണ്‍ പുറത്തുവിട്ടിട്ടുണ്ട്.
ഈ അജ്ഞാത വസ്തുക്കള്‍ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ഇവ അന്യഗ്രഹ ജീവികളുടെ വാഹനങ്ങളാണെന്ന തരത്തിലെ കഥകള്‍ പ്രചാരത്തിലുണ്ടെങ്കിലും ഇത് ശാസ്ത്രലോകം പാടേ തള്ളുന്നു. യു.എഫ്.ഒകള്‍ മനുഷ്യനിര്‍മ്മിതമായ അജ്ഞാത ഡ്രോണുകളോ മറ്റോ ആകാമെന്നും പ്രതിരോധ സംവിധാനങ്ങള്‍ അടക്കമുള്ള രഹസ്യ സ്വഭാവമുള്ളവയുടെ നിരീക്ഷണത്തിനായി ആകാശത്ത് വിന്യസിക്കപ്പെട്ടവയാകാമെന്നും യു.എസ് കരുതുന്നു.
ചൈന, റഷ്യ രാജ്യങ്ങള്‍ക്ക് ഇത്തരം യു.എഫ്.ഒകളുമായി ബന്ധമുണ്ടെന്നും പ്രചാരണങ്ങളുമുണ്ട്. യു.എഫ്.ഒകള്‍ മരീചിക പോലുള്ള പ്രതിഭാസമോ പക്ഷികളോ ആകാമെന്നും വാദമുണ്ട്.