പുതിയ കൊറോണ വൈറസ് വകഭേദങ്ങൾ മൂലം യുഎസിൽ കോവിഡ് വീണ്ടും കൂടി വരുന്നതായി സി ഡി സി പറയുന്നു. തിങ്കളാഴ്ച ആരോഗ്യ ഏജൻസി പുറത്തു വിട്ട സ്ഥിതിവിവര കണക്കുകൾ അനുസരിച്ചു ബിക്യൂ.1, ബിക്യൂ.1.1 വകഭേദങ്ങളാണ് ഏറ്റവും വേഗത്തിൽ വ്യാപിക്കുന്നത്.
ഒക്ടോബർ തുടക്കത്തിൽ ഓരോ ശതമാനം കേസുകൾക്കു മാത്രമേ ഈ വകഭേദങ്ങൾ കാരണമായിരുന്നുള്ളു. എന്നാൽ ഓരോ ആഴ്ച കഴിയുമ്പോഴും അത് ഇരട്ടിച്ചു വന്നു. ഒക്ടോബർ 29 നു അവസാനിച്ച വാരത്തിൽ പുതിയ രോഗബാധിതരിൽ 14% പേർക്ക് ബിക്യൂ.1 കാരണമാണ് അസുഖമുണ്ടായതെന്നു തെളിഞ്ഞു. ബിക്യൂ.1.1 മൂലമാണ് 13.1% കേസുകൾ ഉണ്ടായത്.
രണ്ടു വകഭേദങ്ങളും കൂടി നാലിലൊന്നു രോഗങ്ങൾക്ക് കാരണമായി. ജൂലൈ മുതൽ പ്രധാന കാരണമായിരുന്ന ബിഎ.5 ഇപ്പോൾ 49.6% കേസുകൾക്ക് ഇടയാക്കുന്നുണ്ട്.
ബിഎ.2, ബിഎ.4, ബിഎ.5 എന്നിവയുടെ ഉപവകഭേദങ്ങൾ ഇപ്പോൾ ഭൂരിപക്ഷം കേസുകളിലും പങ്കു വഹിക്കുന്നുണ്ട്. ഇവയിൽ പലതും പൊതുവെ പ്രതിരോധ കുത്തിവയ്‌പിനെ മറി കടക്കുന്നു.
ബിക്യൂ എന്നത് ബിഎ.5ൽ നിന്നുണ്ടായതാണെന്നു ജോൺ ഹോപ്‌കിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ വൈറോളജിസ്റ് ഡോക്ടർ ആൻഡ്രൂ പേക്കോസ് പറയുന്നു. ഇപ്പോൾ ചുറ്റിനടക്കുന്ന ഉപഭേദങ്ങളെല്ലാം ബിഎ.5 അല്ലെങ്കിൽ ബിഎ.4 ൽ നിന്ന് വരുന്നതാണ്. വാക്‌സിൻ നൽകുന്ന പ്രതിരോധത്തെ മറികടക്കാൻ അവയിൽ ചിലതിനു കഴിയുന്നു.
സിംഗപ്പൂരിൽ പേക്കിനാവായ എക്സ്ബിബിയും ഒമൈക്രോണിന്റെ വകഭേദമാണ്. വാക്‌സിനുകളെ തോൽപിക്കാൻ നല്ല കരുത്താണ്. വാക്‌സിനുകളെ കടത്തി വെട്ടുമ്പോൾ അവയെല്ലാം ആശങ്ക ഉയർത്തുന്നു.
“നമ്മൾ വലിയ വെല്ലുവിളി നേരിടുകയാണ്,” ന്യു യോർക്ക് സിറ്റിയിൽ മഹാമാരി നിരീക്ഷിക്കുന്ന പകർച്ചവ്യാധി വിദഗ്ധ സൈറ മദാദ് പറയുന്നു. “ആരും മാസ്ക് ധരിച്ചു കാണുന്നില്ല. പുതുക്കിയ വാക്‌സിൻ ബൂസ്റ്റർ അധികമാരും സ്വീകരിക്കുന്നില്ല. അതിനൊക്കെ പുറമെയാണ് ഈ വകഭേദങ്ങൾ ഉയർത്തുന്ന ഭീഷണി.”