ബംഗളൂരു : ബിജെപിയെയും ആർഎസ്എസിനെയും താലിബാനോട് ഉപമിച്ച കോൺഗ്രസ് നേതാവ് സിദ്ധരാമയ്യക്ക് ചുട്ട മറുപടി നൽകി ബിജെപി. ഇന്ത്യയിൽ താലിബാൻ ഭരണമാണ് നടപ്പിലാക്കിയിരുന്നതെങ്കിൽ പ്രതിപക്ഷ നേതാക്കൾ ഇന്ന് ക്രെയിനിൽ തൂങ്ങിക്കിടക്കുമായിരുന്നുവെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവി പറഞ്ഞു. ബിജെപിയല്ല മറിച്ച് കോൺഗ്രസാണ് താലിബാൻ നയങ്ങൾ നടപ്പിലാക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
പ്രായമാകുമ്പോൾ കാഴ്ച ശക്തി കുറയുമെന്നുള്ളത് വാസ്തവമാണ്. എന്നാൽ സിദ്ധരാമയ്യക്ക് അത് എത്രമാത്രം സംഭവിച്ചുവെന്ന് വ്യക്തമല്ല. താലിബാൻ ഭരണമാണ് ഇന്ത്യയിലുണ്ടായിരുന്നതെങ്കിൽ കോൺഗ്രസ് നേതാക്കളുടെ അവസ്ഥ എന്താകുമായിരുന്നു. ആർഎസ്എസും ബിജെപിയും താലിബാൻ നിയമങ്ങൾ നടപ്പിലാക്കിയിരുന്നെങ്കിൽ പ്രതിപക്ഷ നേതാക്കൾ ഇന്ന് ക്രെയിനിൽ തൂങ്ങിനിൽക്കുമായിരുന്നുവെന്ന് സിടി രവി പറഞ്ഞു.
ബിജെപിയല്ല മറിച്ച് കോൺഗ്രസാണ് താലിബാൻ നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. താലിബാൻ അനുബന്ധ സംഘടനകളായ പോപ്പുലർ ഫ്രണ്ടുമായും എഐഎംഐഎമ്മുമായും കോൺഗ്രസിനാണ് അടുത്ത ബന്ധമുള്ളത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിയെയും ആർഎസ്എസിനെയും താലിബാനുമായി താരതമ്യം ചെയ്തുകൊണ്ട് മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. ബിജെപിക്കാർ ഹിറ്റ്‌ലറിന്റെ വംശത്തിലുള്ളവരാണെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നുമാണ് സിദ്ധരാമയ്യ പറഞ്ഞത്.