Thursday, May 2, 2024
HomeIndiaമനുഷ്യ ശരീരം ഭക്ഷിക്കുന്ന തെരുവുനായ്ക്കള്‍; ഭാര്യയെ കൊന്ന് കഷണങ്ങളായി ഉപേക്ഷിച്ച ഭര്‍ത്താവ് പിടിയിലായത് ഇങ്ങനെ

മനുഷ്യ ശരീരം ഭക്ഷിക്കുന്ന തെരുവുനായ്ക്കള്‍; ഭാര്യയെ കൊന്ന് കഷണങ്ങളായി ഉപേക്ഷിച്ച ഭര്‍ത്താവ് പിടിയിലായത് ഇങ്ങനെ

ഭാര്യയെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് പിടിയില്‍. ഡല്‍ഹിയില്‍ ശ്രദ്ധ വാക്കര്‍ കൊലപാതകത്തിനു പിന്നാലെ സമാന സംഭവങ്ങള്‍ വീണ്ടും രാജ്യത്ത് റിപ്പോര്‍‌ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.

പിതാവിന്റെ സഹോദരഭാര്യയെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ 33 കാരന്‍ പിടിയിലായ വാര്‍ത്ത വന്നതും ഇന്നാണ്. ഇതിനു പിന്നാലെയാണ് ജാര്‍ഖണ്ഡില്‍ നിന്നും സമാനമായ മറ്റൊരു വാര്‍ത്തയും വരുന്നത്.

ജാര്‍ഖണ്ഡിലെ സാഹിബ്ഘഞ്ച് സ്വദേശിയായ അന്‍സാരിയാണ് ഭാര്യയെ കൊലപ്പെടുത്തി കഷണങ്ങളാക്കി മൃതദേഹം പലയിടങ്ങളിലായി ഉപേക്ഷിച്ചത്. തെരുവുനായ്ക്കള്‍ മനുഷ്യ ശരീരഭാഗങ്ങള്‍ ഭക്ഷിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സാഹിബ്ഘഞ്ചില്‍ പുതുതായി നിര്‍മിച്ച അംഗനവാടി കെട്ടിടത്തിന് പിന്നിലാണ് നായ്ക്കള്‍ മനുഷ്യശരീര ഭാഗങ്ങള്‍ ഭക്ഷിച്ചത്.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഷണങ്ങളാക്കിയ മനുഷ്യശരീര ഭാഗങ്ങള്‍ ഇവിടെ നിന്നും പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റബിത പഹാദീന്‍ (22) എന്ന യുവതിയുടേതാണ് മൃതദേഹം എന്ന് കണ്ടെത്തിയത്. ദില്‍ദാര്‍ അന്‍സാരിയുടെ (28) രണ്ടാം ഭാര്യയായിരുന്നു റബിത.

റബിതയുടെ 13 ശരീര ഭാഗങ്ങളാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തിയത്. കണ്ടെത്തിയ ശരീരഭാഗങ്ങള്‍ 22 വയസ്സുള്ള യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെ കാണാതായ സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് അന്വേഷണം അന്‍സാരിയിലേക്ക് എത്തുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് റബിത കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച്ച റബിതയേയും കൂട്ടി അന്‍സാരിയുടെ മാതാവ് സഹോദരന്റെ വീട്ടില്‍ പോയിരുന്നു. ഇവിടെ വെച്ചാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. റബിദയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി പലഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.

ഇന്നലെ പോലീസ് നടത്തിയ പരിശോധനയില്‍ വിരല്‍, തോള്‍, ഇടുപ്പ്, കൈ, ശ്വാസകോശം, ആമാശയം എന്നിവയുടെ ഭാഗങ്ങള്‍ കണ്ടെടുത്തിരുന്നു. അംഗനവാടി പരിസരത്തു നിന്ന് രണ്ട് വിരലുകളും വയറിന്റെ ഭാഗവുമാണ് കണ്ടെത്തിയത്. റബിദ അവസാനമായി എത്തിയ അന്‍സാരിയുടെ അമ്മാവന്റെ വീട്ടിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകത്തില്‍ അന്‍സാരിയുടെ അമ്മാവനും പങ്കുണ്ടെന്നാണ് സംശയം. ഇയാളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണമെന്താണ് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രണയിച്ച്‌ വിവാഹം ചെയ്തവരാണ് അന്‍സാരിയും റബിദയും. വിവാഹശേഷം ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് കരുതുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular