Saturday, May 4, 2024
HomeIndiaസിദ്ധീഖ് കാപ്പന്റെ ഡ്രൈവര്‍ക്ക് ജാമ്യം കിട്ടിയിട്ട് രണ്ടുമാസം; ഇപ്പോഴും ജയിലില്‍ തന്നെ

സിദ്ധീഖ് കാപ്പന്റെ ഡ്രൈവര്‍ക്ക് ജാമ്യം കിട്ടിയിട്ട് രണ്ടുമാസം; ഇപ്പോഴും ജയിലില്‍ തന്നെ

ഖ്നോ: യു.പി പൊലീസ് ചുമത്തിയ യു.എ.പി.എ കേസിലും ഇ.ഡി കേസിലും ജാമ്യം ലഭിച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ഡ്രൈവര്‍ക്ക് ഇരുകേസിലും ജാമ്യം കിട്ടിയിട്ട് രണ്ടുമാസമാകുന്നു.

എന്നിട്ടും പൊലീസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാകാത്തതിനാല്‍ ജയിലില്‍ തന്നെ തുടരുകയാണ് അദ്ദേഹം.

2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ അഞ്ചുപേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. യു.പിയിലെ ഹാതറസില്‍ ദലിത് യുവതിയെ പീഡിപ്പിച്ച്‌ കൊന്ന് മൃതദേഹം ചുട്ടുകരിച്ച സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാനുള്ള യാത്രക്കിടെയായിരുന്നു ഇത്. സിദ്ദീഖ് കാപ്പനോടൊപ്പം അറസ്റ്റിലായ ഡ്രൈവര്‍ ആലമിന് യുഎപിഎ കേസില്‍ ഈ വര്‍ഷം ആഗസ്ത് 23ന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒക്ടോബര്‍ 31ന് പിഎംഎല്‍എ കേസിലും ജാമ്യം ലഭിച്ചു. എന്നാല്‍, ഇതുവരെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാവാത്തതിനാല്‍ അറസ്റ്റിലായി 26 മാസമായിട്ടും ലഖ്‌നോ ജയിലില്‍ തുടരുകയാണ് ഈ യുവാവ്.

തീവ്രവാദ പ്രവര്‍ത്തനങ്ങളിലോ രാജ്യത്തിനെതിരായ മറ്റേതെങ്കിലും പ്രവര്‍ത്തനങ്ങളിലോ ആലമിന്റെ പങ്കാളിത്തം കണ്ടെത്തനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രമേഷ് സിന്‍ഹയും ജസ്റ്റിസ് സരോജ് യാദവും യു.എ.പി.എ കേസില്‍ ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റര്‍ ചെയ്ത പിഎംഎല്‍എ കേസില്‍ പ്രതി ചേര്‍ത്തതിനാല്‍ അദ്ദേഹം ജയിലില്‍ തുടരുകയായിരുന്നു. എന്നാല്‍, ഒക്ടോബര്‍ 31ന് പിഎംഎല്‍എ കേസിലും ലഖ്‌നോവിലെ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.

കഴിഞ്ഞ സെപ്തംബര്‍ ഒന്‍പതിന് യു.എ.പി.എ കേസില്‍ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്നലെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൌ ബെഞ്ചും ജാമ്യം അനുവദിച്ചു. വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ മാത്രമേ ജയില്‍ മോചിതനാകാന്‍ കഴിയൂ. എന്നാല്‍, രണ്ടുമാസമായിട്ടും ആലമിന് വെരിഫിക്കേഷന്‍ നല്‍കാതെ അനാവശ്യമായി ഉരുട്ടുന്ന യു.പി പൊലീസ് കാപ്പന്റെ കാര്യത്തില്‍ എന്ത് നിലപാട് എടുക്കുമെന്ന ആശങ്കയിലാണ് കുടുംബങ്ങള്‍.

പോപ്പുലര്‍ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹാത്രസില്‍ കലാപം സൃഷ്ടിക്കാനാണ് 45,000 രൂപ കാപ്പന്‍ സ്വീകരിച്ചതെന്നുമായിരുന്നു ഇഡി കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍, കോടതി ഇത് നിരാകരിച്ചു. വിധിപ്പകര്‍പ്പ് ജനുവരി രണ്ടിന് മാത്രമാണ് ലഭിക്കുക. വിധിക്ക് പിന്നാലെ കോടതി ക്രിസ്മസ് പുതുവത്സര അവധിക്ക് പിരിഞ്ഞതാണ് വിധിപ്പകര്‍പ്പ് ലഭിക്കുന്നത് വൈകാന്‍ കാരണം.

യു.എ.പി.എ കേസില്‍ ജാമ്യം നേടി ആറാഴ്ച ഡല്‍ഹിയില്‍ കഴിയണമെന്നും അതിനുശേഷം കേരളത്തിലേക്ക് പോകാമെന്നുമാണ് കോടതി ഉത്തരവില്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഇ.ഡി കേസില്‍കൂടി ജാമ്യം ലഭിക്കാത്തതിനാലായിരുന്നു കാപ്പന്റെ മോചനം നീണ്ടുപോയത്. ഇതില്‍ അപ്പീലുമായിട്ടാണ് സിദ്ദിഖ് കാപ്പന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular