ജനാധിപത്യത്തിനും മതേതരത്വത്തിനും ദേശീയതലത്തിൽ വെല്ലുവിളികൾ ഉയരുമ്പോൾ അത് പ്രതിരോധിക്കാൻ കോൺഗ്രസിന് ആകുന്നില്ലെന്ന് ബാലചന്ദ്രൻ പറഞ്ഞു
വയനാട്: വയനാട് മുൻ ഡിസിസി പ്രസിഡന്റും കെപിസിസി നിർവാഹക സമിതി അംഗവുമായിരുന്ന പി.വി ബാലചന്ദ്രൻ കോൺഗ്രസ് വിട്ടു. കോൺഗ്രസിന്റെ പുതിയ നേതൃത്വത്തിന് അണികൾക്ക് ആത്മവിശ്വാസമോ പ്രതീക്ഷയോ നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് ബാലചന്ദ്രൻ പറഞ്ഞു. ഭാവി തീരുമാനം രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും സിപിഎം പ്രവേശനം തള്ളുന്നില്ലെന്നും ബാലചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ബത്തേരി അർബൻ സഹകരണ ബാങ്കിലെ നിയമന അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് പിന്നാലെയാണ് രാജി. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ നിയമനങ്ങളിൽ അഴിമതി നടത്തിയെന്ന് ബാലചന്ദ്രൻ ആരോപിച്ചിരുന്നു.
ജനാധിപത്യത്തിനും മതേതരത്വത്തിനും ദേശീയതലത്തിൽ വെല്ലുവിളികൾ ഉയരുമ്പോൾ അത് പ്രതിരോധിക്കാൻ കോൺഗ്രസിന് ആകുന്നില്ലെന്ന് ബാലചന്ദ്രൻ പറഞ്ഞു. ഭൂരിപക്ഷ സമുദായങ്ങളും ന്യൂനപക്ഷവും പാർട്ടിയിൽ നിന്നും അകന്നു. അതാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം. ഒരു വിഷയത്തിലും നേതൃത്വത്തിന് കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ കഴിയുന്നില്ലെന്നും ബാലചന്ദ്രൻ പറഞ്ഞു.
പ്രവർത്തകരുടെ വികാരം ഉൾകൊണ്ട് പ്രവർത്തിക്കാൻ കോൺഗ്രസിന് കഴിയില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി വിടുന്നത്. കെ.എസ്.യു മുതൽ തുടങ്ങിയ 52 വർഷത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും ബാലചന്ദ്രൻ പറഞ്ഞു.