പ്രസിഡന്റ് ജോ ബൈഡന്റെ നെഞ്ചിൽ നിന്നു നീക്കം ചെയ്ത തൊലിയുടെ ഭാഗത്തിൽ കാൻസർ കണ്ടെത്തിയതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഏറ്റവും വ്യാപകമായി കാണുന്ന ബാസൽ സെൽ കാർസിനോമ എന്ന രോഗമാണിത്.
കാൻസർ ബാധിച്ച ടിഷ്യു വിജയകരമായി നീക്കം ചെയ്‌തെന്നും പ്രസിഡന്റിനു തുടർന്നു ചികിത്സയൊന്നും ആവശ്യമില്ലെന്നും വൈറ്റ് ഹൗസ് ഡോക്ടർ കെവിൻ ഓ കോണർ വ്യക്തമാക്കി. കഴിഞ്ഞ മാസം വാർഷിക ആരോഗ്യ പരിശോധനയ്ക്കിടെയാണ് നെഞ്ചിലെ തൊലിയിൽ നിന്നു രോഗബാധിതമായ ചെറിയ ഭാഗം നീക്കം ചെയ്തു പതിവുള്ള ബയോപ്സിക്ക് അയച്ചത്. അപ്പോൾ തന്നെ ആ ഭാഗത്തു വേണ്ട ചികിത്സയും നടത്തി.
“മുറിവ് വൃത്തിയായി ഉണങ്ങി,” ഡോക്ടർ പറഞ്ഞു. സമഗ്രമായ ആരോഗ്യ പരിശോധനയുടെ ഭാഗമായി പ്രസിഡന്റിന്റെ ത്വക് പരിശോധനകൾ തുടർന്നും നടത്തും.
ബാസൽ സെൽ കാർസിനോമ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കാറില്ലെന്നു ഡോക്ടർ പറഞ്ഞു. എന്നാൽ വലുപ്പം കൂടാം.
2020 ലെ തിരഞ്ഞെടുപ്പിനു മുൻപ് ബൈഡന്റെ തൊലിയിൽ നിന്നു നോൺ-മെലാനോമ കാൻസർ നീക്കം ചെയ്തിരുന്നു. ഈ വർഷം ആദ്യം പ്രഥമ വനിത ജിൽ ബൈഡനും തൊലിയിൽ നിന്നു നീക്കം ചെയ്ത ഭാഗങ്ങളിൽ ബാസൽ സെൽ കാർസിനോമ കണ്ടെത്തിയിരുന്നു. വർഷം തോറും 3 മില്യൺ ബാസൽ സെൽ കാർസിനോമ കേസുകൾ കണ്ടെത്താറുണ്ടെന്നു സ്കിൻ കാൻസർ ഫൗണ്ടേഷൻ പറയുന്നു. സാവധാനം വളരുന്ന ലീഷ്യൻ നേരത്തെ കണ്ടെത്തിയാൽ കാര്യമായ പ്രശ്നമൊന്നും കൂടാതെ ചികിൽസിക്കാൻ കഴിയും.
ബൈഡന്റെ പുത്രൻ ബ്യു ബൈഡൻ 46 വയസിൽ മസ്തിഷ്ക അർബുദത്തിനു കീഴടങ്ങിയിരുന്നു — 2015ൽ. കാൻസർ ഉന്മൂലനം ബൈഡനു എന്നും പ്രധാനപ്പെട്ട വിഷയമാണ്.
2024 ലെ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ ബൈഡൻ ഒരുങ്ങുമ്പോഴാണ് കാൻസർ വാർത്ത എത്തുന്നത്. വാരാന്ത്യം ചെലവഴിക്കാൻ ഡെലവെയറിലേക്കു പോയ പ്രസിഡന്റ് ഈ വിഷയം സംസാരിച്ചിട്ടില്ല.
ഫെബ്രുവരി 16 നു ബൈഡനെ പരിശോധിച്ച ഡോക്ടർ അഞ്ചു പേജുള്ള റിപ്പോർട്ടിൽ അദ്ദേഹത്തിനു നല്ല ആരോഗ്യ സാക്ഷ്യമാണ് നൽകിയത്. എന്നാൽ അദ്ദേഹം മാധ്യമങ്ങളെ കണ്ടില്ല.
ചെറുപ്പ കാലത്തു വളരെയേറെ സൂര്യ പ്രകാശം ഏറ്റയാളാണ് ബൈഡൻ എന്നു ഡോക്ടർ ചൂണ്ടിക്കാട്ടി.
Biden had cancerous lesion removed from skin, says White House