കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കൽ ഡിആർഡിഒയുടെ(ഡിഫൻസ് റിസർച്ച് ആൻഡ് ഡപലപ്പ്‌മെന്റ് ഓർഗനൈസേഷൻ) പേരിലുള്ള കത്ത് തട്ടിപ്പിന് ഉപയോഗിച്ചിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇത് സ്ഥിരീകരിക്കുന്നതിനായി ഡിആർഡിഒയ്‌ക്ക് ക്രൈംബ്രാഞ്ച് കത്ത് അയച്ചു. ഡിആർഡിഒയിൽ നിന്നും മറുപടി ലഭിച്ചാൽ മോൻസനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
ഡിആർഡിഒയുടെ പേരിൽ വ്യാജ രേഖ ഉണ്ടാക്കിയതിനാകും കേസെടുക്കുക. കത്ത് വ്യാജമെന്നാണ് പ്രാഥമിക നിഗമനം. മോൻസന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിആർഡിഒയുടെ രേഖകളും കണ്ടെത്തിയത്. യഥാർത്ഥമെന്നു സാക്ഷ്യപ്പെടുത്തുന്നതായും ഓരോ സാധനത്തിലുമുള്ള മൂലകങ്ങൾ എന്തൊക്കെയെന്നു വ്യക്തമാകുന്നതുമായ രേഖകളാണ് ഡിആർഡിഒയുടെ പേരിൽ കണ്ടെത്തിയത്.
എന്നാൽ ഇത്തരത്തിൽ സർട്ടിഫിക്കറ്റ് നൽകാറില്ലെന്നാണ് ഡിആർഡിഒ പറയുന്നത്. ഈ സാഹചര്യത്തിൽ മോൻസനെതിരെ കേന്ദ്ര ഏജൻസികളും അന്വേഷണത്തിന് എത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മോൻസനെ ഇന്ന് എറണാകുളം സിജിഎം കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണിത്. മോൻസന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.