തിരുവനന്തപുരം : നോ പാർക്കിംഗിൽ നിർത്തിയിട്ട വാഹനം മാറ്റാൻ ആവശ്യപ്പെട്ട് ട്രാഫിക് എസ്‌ഐയെ അസഭ്യം പറഞ്ഞ സർക്കിൾ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. നെടുമങ്ങാട് സിഐയെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ മാസം 30-ന് വൈകീട്ട് പഴവങ്ങാടി ഗണപതിക്ഷേത്രത്തിനു മുന്നിലായിരുന്നു സംഭവം.
നോ പാർക്കിംഗിന് ബോർഡിന് കീഴിൽ നിർത്തിയിട്ടിരുന്ന കാർ മാറ്റാൻ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് എഎസ്‌ഐ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ താൻ സിഐ ആണെന്ന് വെളിപ്പെടുത്താതെ ഇദ്ദേഹം ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥനോട് തട്ടിക്കയറി. നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് പറഞ്ഞതോടെ അസഭ്യം വിളിയും ആരംഭിച്ചു.
മൊബൈൽ ഫോണിൽ ട്രാഫിക്ക് എഎസ്‌ഐ കാറിന്റെ ചിത്രം പകർത്തിയതോടെ പ്രകോപിതനായ സിഐ ഫോൺ പിടിച്ചുവാങ്ങി കാറിനുള്ളിൽ എറിഞ്ഞുടച്ചു. കാറ് തുറക്കാനാവശ്യപ്പെട്ടെങ്കിലും തുറക്കുകയോ ഫോൺ തിരികെ നൽകുകയോ ചെയ്തില്ല. കൂടുതൽ പോലീസുകാർ സ്ഥലത്തെത്തിയിട്ടും സിഐ വാഹനം മാറ്റാൻ തയ്യാറായില്ല. വാഹനം പിടിച്ചെടുക്കാൻ ആരംഭിച്ചപ്പോഴാണ് താൻ സിഐ ആണെന്ന് ഇയാൾ വെളിപ്പെടുത്തിയത്.
പൊട്ടിച്ച ഫോൺ തിരികെ നൽകിയ ഇയാൾ ഭീഷണിപ്പെടുത്തിയ ശേഷമാണ് മടങ്ങിയത്. സംഭവത്തിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ.