മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ സ്റ്റോർമി ഡാനിയൽസ് കേസ് വിചാരണ ചെയ്യുന്ന മൻഹാട്ടൻ ഗ്രാൻഡ് ജൂറി ഏപ്രിൽ മാസത്തേക്കു അവധിയിൽ പോകുമെന്നു റിപ്പോർട്ട്. ഈസ്റ്റർ-പാസോവർ അവധിക്കാലം ഉൾപ്പെടെ ഉദ്ദേശിക്കുന്ന ഈ അവധി നേരത്തെ തീരുമാനിച്ചിരുന്നതാണെന്നു കോടതി വൃത്തങ്ങളെ ഉദ്ധരിച്ചു സി എൻ എൻ പറഞ്ഞു.
ട്രംപുമായി രഹസ്യ ബന്ധം ഉണ്ടായെന്നു 2016 പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് അവകാശപ്പെട്ട സ്റ്റോർമി ഡാനിയൽസ് എന്ന നടിയെ നിശ്ശബ്ദയാക്കാൻ അദ്ദേഹം $130,000 ഡോളർ നൽകിയെന്ന കേസാണ് ഗ്രാൻഡ് ജൂറി കേൾക്കുന്നത്. വ്യാഴാഴ്ച ഗ്രാൻഡ് ജൂറി ഉണ്ടാവുമെങ്കിലും ഈ കേസ് എടുക്കാൻ ഇടയില്ല.
ട്രംപിനെതിരായ ആരോപണങ്ങൾ കുറച്ചെങ്കിലും ഗൗരവം ഉള്ളതാണെന്നു ക്വിനിപിയാക്ക് യൂണിവേഴ്സിറ്റി നടത്തിയ പോളിംഗിൽ 55% പേർ അതിനിടെ അഭിപ്രായപ്പെട്ടു. പല സംസ്ഥാനങ്ങളും ഫെഡറൽ ഏജൻസികളും കൊണ്ടുവന്നിട്ടുള്ള ആരോപണങ്ങൾ കണക്കിലെടുത്തു അദ്ദേഹത്തെ 2024 തിരഞ്ഞടുപ്പിൽ മത്സരിക്കുന്നതിൽ നിന്നു അയോഗ്യനാക്കണം എന്നാണ് 57% പേർ പറയുന്നത്. 38% അതിനോട് യോജിക്കുന്നില്ല.
കേസിൽ തന്നെ ഉടൻ അറസ്റ്റ് ചെയ്യുമെന്നു മാർച്ച് 18നു ട്രംപ് പറഞ്ഞത് കോളിളക്കം സൃഷ്ടിച്ചിരുന്നു. പ്രതിഷേധിച്ചു ‘നമ്മുടെ രാജ്യത്തെ തിരിച്ചു പിടിക്കണം’ എന്ന് അദ്ദേഹം അനുയായികളോട് ആഹ്വാനം ചെയ്തു. അറസ്റ്റ് ഉണ്ടായില്ലെങ്കിലും ട്രംപിന്റെ പ്രചാരണത്തിനു കൂടുതൽ പണം എത്തി. അദ്ദേഹം പോളിംഗിൽ ഏറെ മുന്നിൽ എത്തുകയും ചെയ്തു.
‘നാഷനൽ എന്ക്വയറർ’ പ്രസാധകൻ ഡേവിഡ് പെക്കറുടെ മൊഴിയാണ് തിങ്കളാഴ്ച ജൂറി കേട്ടത്. ട്രംപിന്റെ ദീർഘകാല സുഹൃത്ത്. നടിക്കു പണം കൊടുത്തു അവരെ നിശ്ശബ്ദയാക്കാമെന്നു ട്രംപിന്റെ അന്നത്തെ അഭിഭാഷകൻ മൈക്കൽ കോഹനോടു നിർദേശിച്ചത് പെക്കർ ആണത്രേ. പണം കൊടുത്തെന്ന കുറ്റം ഏറ്റു കോഹൻ ജയിൽ ശിക്ഷ വാങ്ങിയിരുന്നു.
ഗ്രാൻഡ് ജൂറിയോടും ഒരു പക്ഷെ ആ സംവിധാനത്തോടു തന്നെയും ഇപ്പോൾ മതിപ്പാണെന്നു ബുധനാഴ്ച ട്രംപ് തന്റെ സാമൂഹ്യ മാധ്യമമായ ‘ട്രൂത് സോഷ്യ’ലിൽ പറഞ്ഞു. തനിക്കു അനുകൂലമായി മാത്രമേ തെളിവുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ വാദം.
Manhattan grand jury to recess for a month