സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിൽ നിന്നു മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിലക്കാൻ കോടതിയുടെ നീക്കം. മെയ് 23നു വീഡിയോ വിചാരണയിൽ ഹാജരായി തന്റെ നിർദേശങ്ങൾ കേൾക്കാൻ ന്യൂ യോർക്ക് സുപ്രീം കോടാത്തി ജഡ്‌ജ് യുവാൻ മെർച്ചൻ ട്രംപിനോട് ആവശ്യപ്പെട്ടു.
നിർദേശങ്ങൾ ലംഘിച്ചാൽ ട്രംപിനെതിരെ കോർട്ടലക്ഷ്യ കുറ്റം ഉണ്ടാവുമെന്നു ജഡ്‌ജ് താക്കീതു നൽകുമെന്നു ‘ന്യൂസ് വീക്ക്’ റിപ്പോർട്ട് ചെയ്‌തു.
നീലച്ചിത്ര നടി സ്റ്റോർമി ഡാനിയൽസിനെ നിശ്ശബ്ദയാക്കാൻ പണം കൊടുത്ത ശേഷം അക്കാര്യം മറച്ചു വയ്ക്കാൻ ബിസിനസ് രേഖകൾ തിരുത്തി എന്നതുൾപ്പെടെ 34 കുറ്റങ്ങളാണ് യുവാൻ മെർച്ചന്റെ മുൻപാകെ മൻഹാട്ടൻ ഡിസ്‌ട്രിക്‌ട് അറ്റോണി ആൽവിൻ ബ്രാഗ് അവതരിപ്പിച്ചിട്ടുള്ളത്. മെർച്ചനെയും ബ്രാഗിനെയും സാക്ഷികളെയും പരസ്യമായി നിരന്തരം ആക്ഷേപിക്കയാണ് ട്രംപ് ചെയ്യുന്നത്. ബ്രാഗിന്റെ തലയ്ക്കു നേരെ ബേസ്ബോൾ ബാറ്റ് ഓങ്ങുന്ന ചിത്രം വരെ ട്രംപ് തന്റെ സാമൂഹ്യ മാധ്യമമായ ‘ട്രൂത് സോഷ്യലി’ൽ പങ്കു വച്ചിരുന്നു.
മെർച്ചൻ തന്നെ വെറുക്കുന്ന ജഡ്‌ജ് ആണെന്നും അദ്ദേഹം പറഞ്ഞു. ഈ കേസിനു വേണ്ടി ബ്രാഗ് അദ്ദേഹത്തെ കണ്ടെത്തിയതാണ് എന്നും.
ട്രംപ് സാമൂഹ്യ മാധ്യമങ്ങളിൽ തെളിവുകൾ പോസ്റ്റ് ചെയ്യുന്നത് തിങ്കളാഴ്ച മെർച്ചൻ നിരോധിച്ചിരുന്നു. ഭീഷണി മുഴക്കുന്ന ട്രംപിന്റെ രീതി പരിഗണിച്ചാണ് പ്രോസിക്യൂട്ടർമാർ ഈ ഉത്തരവ് ആവശ്യപ്പെട്ടത്.
New York judge asks Trump to stop threatening witnesses