സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ജനസംഖ്യാ വർധന മരവിച്ചു പോകുന്നത് തടയാൻ ഇറ്റലി പോലുള്ള രാജ്യങ്ങളിൽ മാതാപിതാക്കൾക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും കൂടുതൽ പിൻതുണയും സംരക്ഷണവും ആവശ്യമാണ് എന്ന് ഫ്രാൻസിസ് പാപ്പാ വെള്ളിയാഴ്ച പറഞ്ഞു.
“ജനനത്തിന്റെ പൊതുവായ അവസ്ഥ” എന്ന ശീർഷകത്തിൽ റോമിൽ ഈയാഴ്ച നടത്തുന്ന സമ്മേളനത്തിൽ പങ്കെടുത്തവരോട് സംസാരിക്കുകയായിരുന്നു പാപ്പാ. സമ്മേളനത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജ മെലോണിയും പങ്കെടുത്തു.
സമൂഹങ്ങളുടെ ഭാവിക്കു ജനനനിരക്കിന്റെ പ്രശ്നം നിർണ്ണായകമാണെന്നു പാപ്പാ എടുത്തു പറഞ്ഞു. “ജനങ്ങളുടെ പ്രത്യാശ അളക്കാനുള്ള പ്രധാന സൂചികയാണ് കുട്ടികളുടെ ജനനം; കുറവാണ് ജനനമെങ്കിൽ അതിനർത്ഥം ആശയ്ക്ക് വലിയ വകയില്ലെന്നാണ്.”
ഇറ്റലിയിലെ ജനന പ്രതിസന്ധി
വർഷങ്ങളായി കുറഞ്ഞു വരുന്ന ഇറ്റലിയിലെ ജനന നിരക്ക് ചരിത്രത്തിലെ ഏറ്റവും കുറവായ വർഷമായിരുന്നു 2022. ക്ഷേമ സംവിധാനത്തിൽ വലിയ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങൾ വരുത്താൻ ഇടയാക്കാവുന്ന തരത്തിൽ 393,000 കുട്ടികൾ മാത്രമാണ് 2022 ൽ ജനിച്ചത്. യുദ്ധങ്ങൾ, മഹാമാരി, വൻതോതിലുള്ള കുടിയേറ്റങ്ങൾ, കാലാവസ്ഥാ പ്രതിസന്ധികൾ തുടങ്ങിയവ മൂലം യുവതലമുറയ്ക്ക് ഭാവിയെക്കുറിച്ച് വർദ്ധിച്ചു വരുന്ന ആശങ്കകളും അനിശ്ചിതത്വവുമാണ് ഈ കണക്ക് സൂചിപ്പിക്കുന്നതെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.
കുടുംബം കെട്ടിപ്പടുക്കൽ അതിമാനുഷ പ്രകിയ
സ്ഥിരമായ ജോലി കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടും, വീടുകൾക്കുള്ള അമിതമായ വിലയും, ഉയർന്ന വാടക നിരക്കും, തികയാത്ത വേതനവും മൂലം ഒരു കുടുംബം ആരംഭിക്കാൻ ബ്രഹ്മാണ്ഡ ശ്രമം വേണ്ട ഒരു സാമൂഹികാന്തരീക്ഷമാണെന്നു പാപ്പാ ചൂണ്ടിക്കാട്ടി. കുടുംബം എല്ലാവരും അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു പൊതു മൂല്യമെന്ന നിലയിൽ നിന്ന് മാറ്റം വന്നു. ഈ സാഹചര്യത്തിൽ ജോലിയുടെയും മാതൃത്വത്തിന്റെയും ഇടയിൽ തിരഞ്ഞെടുക്കാൻ യുവതികളായ സ്ത്രീകൾ നിർബന്ധിതരാകുന്ന കാര്യവും മറന്നില്ല.
ഇവയെല്ലാം രാഷ്ടീയ അധികാരികളെ വെല്ലുവിളിക്കുന്നു, കാരണം ശരിയായ തിരുത്തലുകളില്ലാത്ത സ്വതന്ത്ര കച്ചവടനയം മൃഗീയമാകുകയും വളരെ ഗുരുതരമായ സാഹചര്യങ്ങളും അസമത്വങ്ങളും സൃഷ്ടിക്കുന്നു.
“ഒരാൾ തനിച്ച് ഒരു പ്രതിസന്ധി തരണം ചെയ്യുന്നില്ല; ഒന്നുകിൽ നമ്മളെല്ലാവരും ഒന്നിച്ച് അതിൽ നിന്ന് പുറത്തു വരും, അല്ലെങ്കിൽ നമ്മൾ അതിൽ നിന്ന് കരകയറുകയില്ല. പ്രതിസന്ധിയിൽ നിന്നു കയറിയില്ലെങ്കിലും അതു തന്നെ: നമ്മൾ ഇപ്പോഴത്തെ അവസ്ഥയേക്കാൾ നന്നായോ മോശമായോ പുറത്തു വരും. ഇതാണ് ഇന്നത്തെ പ്രതിസന്ധി.
“അതേ സമയം ഈ പ്രതിസന്ധി ഇന്നത്തെ വ്യക്തിക്ക് പ്രാമുഖ്യം കൊടുക്കുന്ന സംസ്കാരത്തെ ചോദ്യം ചെയ്യുന്നു. കുടുംബത്തിന്റെ അവകാശങ്ങൾ സൂചിപ്പിക്കാതെ വ്യക്തിഗത അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും മുൻഗണന കൊടുക്കുമ്പോൾ, ചില വീടുകളിൽ വളർത്തുമൃഗങ്ങൾ കുട്ടികൾക്ക് പകരമാകുന്നു. ഇത് ഖേദകരമാണ്.”
അതിനാൽ ഈ ജനന നിരക്കിന്റെ ശൈത്യത്തോടു പ്രതികരിക്കാൻ കുടുംബം പ്രശ്നത്തിന്റെ ഭാഗമല്ല, മറിച്ച് അതിന്റെ പരിഹാരത്തിന്റെ ഭാഗമാണ് എന്ന് കരുതിക്കൊണ്ട് കൂട്ടായ ഒരു പരിശ്രമത്തിലേക്കും മുൻകരുതലുകൾ വേണ്ട പദ്ധതികളിലേക്കും തിരിയേണ്ട അടിയന്തിരാവസ്ഥയും നിലവിലുണ്ട്. വളരെയധികം ചെറുപ്പക്കാർ അവരുടെ കുടുംബ സ്വപ്നം സാക്ഷാൽക്കരിക്കാനും അവരുടെ ആഗ്രഹങ്ങളുടെ അളവുകോൽ താഴ്ത്താനും പകരം ഇടത്തരം ബദലുകൾ കണ്ടെത്തേണ്ടി വരുന്നതും നമുക്ക് നിഷ്ക്രിയരായി അംഗീകരിക്കാനാവില്ല എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
കുട്ടികളെയും കുടിയേറ്റക്കാരേയും സ്വാഗതം ചെയ്യുക
കുട്ടികളെയും കുടിയേറ്റക്കാരേയും സ്വാഗതം ചെയ്യുന്നതു തമ്മിലുള്ള അടുത്ത ബന്ധം ഉയർത്തിപ്പിടിച്ചു കൊണ്ട് രണ്ടും സമൂഹത്തിൽ എത്രമാത്രം സന്തോഷമുണ്ട് എന്ന് വെളിപ്പെടുത്തുന്നതാണെന്ന് പാപ്പാ പറഞ്ഞു. സന്തോഷമുള്ള സമൂഹത്തിൽ സ്വാഭാവികമായി ജന്മം നൽകാനും ഉൾക്കൊള്ളിക്കാനുമുള്ള ആഗ്രഹം വളരും അതേ സമയം അസന്തുഷ്ടിയുള്ള സമൂഹം എന്തു വില കൊടുത്തും അവർക്കുള്ളത് സംരക്ഷിക്കുന്ന വ്യക്തികളുടെ കൂട്ടമായി ചുരുങ്ങും പാപ്പാ ചൂണ്ടിക്കാണിച്ചു.
Family is fundamental to society, says Pope