ലക്നൗ : ബിഹാറില്‍ നിന്ന് ദിയോബന്ദിലേക്ക് അനധികൃതമായി കൊണ്ടു പോവുകയായിരുന്ന 93 കുട്ടികളെ രക്ഷപെടുത്തി അയോദ്ധ്യ പൊലീസ് .
വെള്ളിയാഴ്ച ബിഹാറിലെ അരാരിയയില്‍ നിന്ന് ദിയോബന്ദിലേക്ക് സംശയകരമായി എത്തിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു . സംസ്ഥാന ബാലാവകാശ കമ്മിഷന്റെ വിവരമനുസരിച്ച് അയോദ്ധ്യയിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പൊലീസ് നടപടി . കുട്ടികളെ ബസിനുള്ളില്‍ കുത്തിനിറച്ച നിലയിലായിരുന്നു.
ബസിലുണ്ടായിരുന്ന ഡ്രൈവറെയും മൗലാനമാരെയും ഇൻ്റലിജൻസും അയോദ്ധ്യ പോലീസും ചോദ്യം ചെയ്തുവരികയാണ്. നേപ്പാള്‍ അതിർത്തിക്കടുത്തുള്ള നിരവധി കുട്ടികളും ബസില്‍ ഉണ്ടെന്നാണ് വിവരം. കുട്ടികളില്‍ ഭൂരിഭാഗവും വളരെ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. മാതാപിതാക്കള്‍ പോലുമില്ലാത്ത കുട്ടികളുമുണ്ട്. ബിഹാർ ചൈല്‍ഡ് സ്റ്റേറ്റ് കമ്മീഷനെയും ബീഹാർ പൊലീസിനെയും യുപി പൊലീസ് ബന്ധപ്പെടുന്നുണ്ട്. കാമാഖ്യ എക്സ്പ്രസില്‍ നിന്നും ചില കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തീവ്ര മതപഠനത്തിനായാണ് കുട്ടികളെ കൊണ്ടുപോയതെന്ന് പൊലീസ് സംശയിക്കുന്നു. ഉത്തർപ്രദേശിലെ ദേവ്ബന്ദിലെ ചില മദ്രസകളില്‍ ഇവരെ പ്രവേശിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നിരുന്നതായി പറയപ്പെടുന്നു. കുട്ടികളെ നിലവില്‍ ഷെല്‍ട്ടർ ഹോമില്‍ പാർപ്പിക്കും. ഇവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് തുടർനടപടികള്‍ സ്വീകരിക്കും .