കന്യാകുമാരി: യുവതി പ്രണയം പാതി വഴിയില്‍ നിരസിച്ചതിന്റെ അമര്‍ഷത്തില്‍ കാമുകിയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ച നിലയില്‍.
മടിച്ചല്‍ സ്വദേശി വിജയകുമാറിന്റെ മകള്‍ ഡാൻ നിഷയെയാണ് (23) വെട്ടി പരിക്കേല്‍പ്പിച്ചത്. മാര്‍ത്താണ്ഡം കല്ലുതോട്ടി സ്വദേശി രഘുപതിയുടെ മകൻ ബെര്‍ജിന് ജോശ്വ (23) ആണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. ഇന്ന് വൈകുന്നേരം ആയിരുന്നു സംഭവം.
ഇതേക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, മാര്‍ത്താണ്ഡത്തിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്നത് മുതല്‍ നിഷയും ജോശ്വയും തമ്മില്‍ പ്രണയത്തിലായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ രണ്ട് മാസത്തിന് മുൻപ് ജോശ്വയുമായുള്ള ബന്ധത്തില്‍നിന്ന് നിഷ പിൻമാറി.
ഇതിനെ തുടര്‍ന്ന് ജോശ്വ തന്റെ കൈവശം ഉണ്ടായിരുന്ന നിഷയുടെ ലാപ്ടോപ് തരാമെന്ന് പറഞ്ഞ് യുവതിയെ മാര്‍ത്താണ്ഡത്തില്‍ വിളിച്ചു വരുത്തി. പഴയ സ്വകാര്യ കമ്ബനിയുടെ പിൻ വശത്ത് യുവതിയെ കൂട്ടി കൊണ്ട് പോയ ജോശ്വ ഒളിപ്പിച്ചുവെച്ചിരുന്ന അരിവാള്‍ കൊണ്ട് നിഷയുടെ തലയില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ വന്നപ്പോഴേക്കും ജോശ്വ അവിടെ നിന്ന് കടന്നുകളഞ്ഞു.
തുടര്‍ന്ന് വിരികോട് റെയില്‍വേ പാളത്തിലെത്തി ട്രെയിനിന് മുന്നിലേക്ക് ചാടി മരിക്കുകയായിരുന്നു. നിഷയെ നാട്ടുകാര്‍ രക്ഷിച്ചു കുഴിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ നിന്ന് ആശുപത്രി അധികൃതര്‍ മേല്‍ ചികിത്സയ്ക്കായി നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിഷയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജോശ്വയുടെ മൃദദേഹം കൈപ്പറ്റിയ നാഗര്‍കോവില്‍ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ ഇൻക്വസ്റ്റിനായി കുഴിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് മാര്‍ത്താണ്ഡം പൊലീസ് അന്വേഷണം ആരംഭിച്ചു.
സജ്ജയ കുമാര്‍