ടൈംസ് സ്‌ക്വയർ, ന്യു യോർക്ക്: വിവാദങ്ങളും അവസാന നിമിഷ സ്റ്റാർട്ടിങ് ട്രബിളും പിന്നിട്ട് ലോക കേരള സഭ മേഖലാ സമ്മേളനത്തിന് തുടക്കമായി. മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാൻ 82 ലക്ഷം രൂപ എന്ന് നാട്ടിൽ മാധ്യമങ്ങളെല്ലാം വിവാദമുണ്ടാക്കിയിട്ടും അത്യാവശ്യ തുകകൾ നൽകാൻ വിഷമിച്ച സംഘടകരെയാണ് അവസാന നിമിഷവും കണ്ടത്. അതിന്റെ അസ്കിതകൾ പരിഹരിച്ച് സമ്മേളനം തുടങ്ങിയതോടെ അത് മികച്ച തുടക്കമായി. അതിനാൽ ശനിയാഴ്ചയും ഞായറാഴ്ചയും കൂടുതൽ മികവ് പ്രതീക്ഷിക്കാമെന്ന് ഉറപ്പായി. സംഘാടക സമിതിക്ക് കൂപ്പുകൈ.
രജിസ്ട്രേഷന് ശേഷമുള്ള സൗഹൃദ സമ്മേളനവും പിന്നീട് നൃത്തങ്ങളും അടിപൊളി ഡിന്നറുമായാണ് ആദ്യദിന പരിപാടി സമാപിച്ചത്.
മുൻ സ്പീക്കറും നോർക്ക വൈസ് ചെയറുമായ ശ്രീരാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. അറിവിന്റെ സംഭരണിയാണ് നമ്മുടെ സംസ്കാരമെന്ന് അദ്ദേഹം പറഞ്ഞു. ഒരു സംസ്കാരവും കലർപ്പില്ലാത്തതല്ല. അതേസമയം സാംസ്കാരികമായ മറവിരോഗം ബാധിച്ചാൽ നാം നമ്മെത്തന്നെ മറക്കും. ഓർമ്മകൾ നഷ്ടപ്പെടും. നമ്മുടെ സ്വത്വം ഇല്ലാതാകും. ഇത് അടുത്ത തലമുറകൾക്ക് സംഭവിക്കരുതെന്ന ദീര്ഘവീക്ഷണത്തോടെയാണ് നോർക്കയും അതിന്റെ മലയാളം മിഷനും പ്രവർത്തിക്കുന്നത്.
ലോക കേരള സഭ ഒരു ഇൻവെസ്റ്റർ മീറ്റ് ആയി വിശേഷിപ്പിച്ചിരുന്നു. അതല്ല അത് പരാതി പരിഹാര അദാലത്തായും വിളിക്കപ്പെട്ടു. എന്നാൽ ഇതൊന്നുമല്ല ലോക കേരള സഭ. ഇവയൊക്കെ ചേർന്നതാണ് താനും.
നോർക്കയുടെ പ്രവർത്തനങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് അഭിനന്ദനം ലഭിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാവ്യാത്മകമായ ഭാഷയിലാണ് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി സംസാരിച്ചത്. പലകാലത്തായി അമേരിക്കയിലെത്തിയവർ ഒത്തുചേരുന്നതാണ് ഈ സ്മ്മളേനം. കേരളം വളരുന്നു എന്ന് കവി പാടിയത് ഇവിടെ അന്വര്ഥമാകുകയാണ്.
കേരളത്തിന്റെ നല്ല പാരമ്പര്യത്തെ ചെല്ലുന്നിടത്തൊക്കെ കാട്ടിക്കൊടുക്കാൻ ഓരോ പ്രവാസിയും കടപ്പെട്ടിരിക്കുന്നു. മലയാളം ശ്രെഷ്ഠ ഭാഷയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അത് പോലെ ശ്രെഷ്ടമായ രണ്ട് ക്ലാസിക്കൽ കലാരൂപങ്ങൾ നമുക്കുണ്ട്- കഥകളിയും മോഹിനിയാട്ടവും . മറ്റു ഭാഷകളിലൊക്കെ ഒന്ന് മാത്രം. ഭാഷ വഴിയാണ് സംസ്കാരം കൈമാറ്റപ്പെടുന്നതെന്നാണ് പറയുന്നത്. സ്വന്തം ജീവിതത്തിന്റെ അർഥം കണ്ട് പിടിക്കാനാണ് നാം ജീവിതത്തിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഒരു ചിന്തകൻ പറഞ്ഞിട്ടുണ്ട്. അത്പോലെ കൂട്ടിവയ്ക്കുന്നതിലല്ല കൊടുക്കുന്നതിലാണ് വിജയം എന്നും മഹാന്മാർ നിർവചിക്കുന്നു-അദ്ദേഹം പറഞ്ഞു.
റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ താൻ മുപ്പതാം വയസിലാണ് അമേരിക്കയിലെത്തിയതെന്നു ചൂണ്ടിക്കാട്ടി. ഒട്ടേറെ അറിവും വിദ്യാഭ്യാസപരമായ നേട്ടങ്ങളുമായാണ് നാം ഇവിടെ വരുന്നത്. ഇത് അവസരങ്ങളുടെ നാടാണ്. അത് നാം ഉപയോഗപ്പെടുത്തണം. ആദ്യം തെരെഞ്ഞെടുക്കപ്പെടുമ്പോൾ ന്യു യോർക്ക് സ്റ്റേറ്റിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള തെരെഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാരി ആയിരുന്നു താൻ. വ്യക്തിപരമായ ദുഃഖം അവർ കണ്ണീരോടെ പങ്കുവച്ചത് സദസിനെയും ദുഖിപ്പിച്ചു. നാട്ടിൽ വച്ച് തന്റെ ഭർത്താവ് അഗസ്റ്റിൻ പോൾ അന്തരിച്ചിട്ടു ശനിയാഴ്ച (ഇന്ന്) 40 ദിവസം തികയുകയാണ്. അദ്ദേഹത്തിന്റെ മൃതദ്ദേഹം ഇവിടെ കൊണ്ട് വന്നുവെങ്കിലും പെട്ടി തുറക്കാനായില്ല. നാട്ടിൽ ശരിയായ രീതിയിലല്ല എംബാം ചെയ്യുന്നതെന്നർത്ഥം. ഇവിടെ എംബാം ചെയ്യുന്ന ശരീരം നാട്ടിൽ ചെന്നാൽ തുറന്നു കാണിക്കുവാൻ ഒരു പ്രശ്നവുമില്ല. അതിനാൽ ശരിയായ രീതിയിൽ എംബാം ചെയ്യാൻ സൗകര്യം ഉണ്ടാക്കുന്നത് പലർക്കും ഗുണകരമാകുമെന്ന് അവർ പറഞ്ഞു. നെതർലൻഡ്സ് മുൻ അംബാസഡറും കേരള ഗവൺമെന്റിന്റെ നെ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യുട്ടിയുമായ വേണു രാജാമണി ജീവിതത്തിന്റെ മിക്കവാറുമെല്ലാ കാലഘട്ടത്തിലും താനും പ്രവാസി ആയിരുന്നുവെന്ന് പറഞ്ഞു. വാഷിംഗ്ടൺ ഡി.സിയിലും പ്രവർത്തിച്ചിട്ടുണ്ട്. മതേതരത്വവും സാംസ്കാരികമായ വാവിധ്യവും നാം കാത്തുസൂക്ഷിക്കുക തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു.
തുടര്ന്ന കലാപാരിപാടികളെപ്പറ്റി റീന ബാബു സംസാരിച്ചു. വേദിക പെര്‍ഫോമിങ്ങ് ആര്‍ട്‌സ് ആന്‍ഡ് നേത്ര ആര്‍ട്‌സ് അവതരിപ്പിച്ച കലാവിരുന്ന് ഹൃദ്യമായി.