രാജ്യാന്തര കീർത്തി നേടിയ അമേരിക്കൻ ഗായിക മേരി മിൽബൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് പരിപാടികളിൽ സംഗീത മധുരം പകരും. മോദിയുടെ പരിപാടികൾക്കു താൻ ആകാംഷയോടെ കാത്തിരിക്കുന്നുവെന്നു അവർ പറയുന്നു.
ബുധനാഴ്ച യുഎൻ ആസ്ഥാനത്തു അന്താരാഷ്ട്ര യോഗാ ദിനാഘോഷത്തിൽ പങ്കെടുക്കാൻ അവരെ യുഎന്നിലെ ഇന്ത്യൻ സ്ഥിരം പ്രതിനിധി രുചിര കംബോജ് ക്ഷണിച്ചിട്ടുണ്ട്. നോർത്ത് ലോണിൽ നടക്കുന്ന പരിപാടി നയിക്കുന്നത് മോദിയാണ്.
“ഈ സന്ദർശനം യുഎസ്-ഇന്ത്യ ബന്ധത്തിന്റെ ആഘോഷമാണ്,” മിൽബൻ പറഞ്ഞു. ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങൾ തമ്മിലുളള ബന്ധം ഇന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ബന്ധമായി.
യുഎൻ പൊതു സഭാ പ്രസിഡന്റ് സാബ കൊറോസി, അംബാസഡർ രുചിര കംബോജ്, ന്യൂ യോർക്ക് മേയർ എറിക് ആഡംസ് തുടങ്ങിയവർക്കൊപ്പം പ്രധാനമന്ത്രിയെ യുഎസിൽ ആദ്യമായി നടക്കുന്ന ഈ പരിപാടിയിലേക്കു ക്ഷണിക്കാൻ ഏറെ സന്തോഷമുണ്ട്.
യുഎസിന്റെ സാംസ്‌കാരിക സ്ഥാനപതി എന്ന നിലയിൽ ആദ്യമായി ഇന്ത്യൻ സ്വാതന്ത്രത്തിന്റെ 75ആം വാർഷിക ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത് മിൽബനു ആയിരുന്നു. ബുധനാഴ്ച്ച മോദിക്കു ഇന്ത്യൻ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ ഒരുക്കുന്ന സ്വീകരണത്തിൽ അവർ പാടും. “വാഷിംഗ്‌ടണിൽ ഈ പ്രവാസി സമ്മേളനത്തിൽ പാടാൻ കഴിയുന്നത് വലിയ ബഹുമതിയാണ്.”
സംഗീതത്തെ ദേശഭക്തി ശക്തിപ്പെടുത്താൻ ലോകമൊട്ടാകെ ഉപയോഗിക്കുക എന്ന നയം സ്വീകരിച്ച ഗായിക പാർട്ടികൾക്ക് അതീതയായാണ് നിലകൊള്ളുന്നത്. നാലു യുഎസ് പ്രസിഡന്റുമാർക്കു വേണ്ടി അവർ ദേശീയ ഗാനം ആലപിച്ചിട്ടുണ്ട്: ജോർജ് ഡബ്ലിയു ബുഷ്, ബരാക്ക് ഒബാമ, ഡൊണാൾഡ് ട്രംപ്, ജോ ബൈഡൻ. ലോക നേതാക്കൾക്കു വേണ്ടിയും അവർ പാടിയിട്ടുണ്ട്.
2020ൽ സ്വാതന്ത്ര്യ ആഘോഷത്തിൽ ഇന്ത്യയുടെ ദേശീയ ഗാനം പാടി. പിന്നീട് ദീപാവലിക്കു ‘ഓം ജയ് ജഗദീഷ് ഹരേ’ പാടി ഇന്ത്യയിലും യുഎസിലും ലോകമൊട്ടാകെ ശ്രദ്ധ നേടി.
വൈറ്റ് ഹൗസിലും യുഎസ് കോൺഗ്രസിലും നാഷണൽ ഫുട്ബോൾ ലീഗിലും എൻ ബി എയിലും പാടിയിട്ടുള്ള മിൽബൻ ആഘോഷിച്ച അന്താരാഷ്ട്ര വേദികളും കുറവല്ല.