ചൊവാഴ്ച യുഎസ് സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച രാവിലെ യുഎൻ ആസ്ഥാനത്തു അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കുന്നതിനു മുൻപായി നിരവധി ബുദ്ധിജീവികളെയും ബിസിനസ് നേതാക്കളെയും ആരോഗ്യ വിദഗ്‌ധരെയും കണ്ടു. സാമ്പത്തിക വികസനം, ബഹിരാകാശ ഗവേഷണം, ബുദ്ധമതം, തുടങ്ങിയ വിഷയങ്ങൾ ചര്ച്ചയായി.
ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ടെസ്‌ല-ട്വിറ്റർ മേധാവി എലോൺ മസ്കുമായുള്ള കൂടിക്കാഴ്ചയാണ്. ഇന്ത്യയിൽ ടെസ്‌ല കാർ നിർമിക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചത് മോദിയുടെ സന്ദർശനത്തിനു മികച്ച തുടക്കമായി.
നിക്ഷേപകനും ഗ്രന്ഥകാരനുമായ റേ ദലിയോയുമായുള്ള കൂടിക്കാഴ്ചയിൽ തന്റെ ഭരണ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ഇന്ത്യയിൽ നിക്ഷേപിക്കാൻ മോദി ക്ഷണിച്ചു.
ചരിത്രത്തിലെ വൈചിത്ര്യങ്ങൾ മനുഷ്യ വംശത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്ന് വിശദീകരിക്കുന്ന ചിന്തകൻ നിക്കോളാസ് നാസിം താലിബുമായും അദ്ദേഹം ചർച്ച നടത്തി. “അദ്ദേഹത്തിനു കൗതുകകരമായ പല കാഴ്ചപ്പാടുകളുമുണ്ട്,” മോദി ട്വീറ്റ് ചെയ്തു. “അതിൽ ചിലതൊക്കെ കേൾക്കാൻ എനിക്ക് അവസരം ലഭിച്ചു. ഇന്ത്യയുടെ വികസന കുതിപ്പിൽ അദ്ദേഹത്തിനു മതിപ്പുണ്ട്. യുവാക്കളിൽ സംരംഭ താല്പര്യവും വെല്ലുവിളി നേരിടാനുള്ള പ്രചോദനവും നമ്മൾ വളർത്തുന്നത് എങ്ങിനെയെന്നു ഞാൻ അദ്ദേഹത്തോട് വിശദീകരിച്ചു.”
നൊബേൽ സമ്മാനം നേടിയ സാമ്പത്തിക വിദഗ്ദനുമായുള്ള ചർച്ചയിൽ ഇന്ത്യയുടെ ഡിജിറ്റൽ യാത്ര ആയിരുന്നു വിഷയം. നഗരവികസനത്തിനുള്ള നടപടികൾ ചർച്ച ചെയ്യപ്പെട്ടുവെന്നു വിദേശകാര്യ വക്താവ് അരിന്ദം ബാച്ചി പറഞ്ഞു.
അസ്‌ട്രോഫിസിസിസ്റ്റ് നീൽ ഡിഗ്രസ് ടൈസനുമായി മോദി യുവജനങ്ങൾക്കു ശാസ്ത്രീയ കാഴ്ചപ്പാടുകൾ പകർന്നു കൊടുക്കുന്നതിനെ കുറിച്ചും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തെ കുറിച്ചും സംസാരിച്ചു. ബുദ്ധമത പണ്ഡിതൻ റോബർട്ട് തുർമാനെയും മോദി സ്വീകരിച്ചു.
ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ ഫാൽഗുനി ഷാ ആയിരുന്നു മറ്റൊരു അതിഥി. യുഎസ്, ഇന്ത്യൻ ജനതകളെ ഒന്നിപ്പിക്കാൻ സംഗീതം ഉപയോഗിക്കുന്നതിൽ മോദി അവരെ അഭിനന്ദിച്ചു. പല രംഗങ്ങളിൽ നിന്നുള്ള യുഎസ് വിദഗ്‌ധരെയും പ്രധാനമന്ത്രി സ്വീകരിച്ചെന്നു ബാച്ചി അറിയിച്ചു.