ചെന്നൈ: ഡിഎംകെ എംപി കനിമൊഴിയെ ബസില്‍ കയറ്റിയതിന് വനിതാ ഡ്രൈവറുടെ ജോലി പോയി. കോയമ്ബത്തൂരില്‍ സ്വകാര്യ ബസ് ജീവനക്കാരിയായ എം ശര്‍മിളയുടെ ജോലി ആണ് നഷ്ടമായത്.
കോയമ്ബത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറായ 24കാരി ശര്‍മിളയെ നേരിട്ട് അഭിനന്ദിക്കാനാണ് കനിമൊഴി എംപി എത്തിയത്.
ബസില്‍ യാത്ര ചെയ്യുന്നതിനൊപ്പം മലയാളി കൂടിയായ ശര്‍മിളയ്‌ക്ക് സമ്മാനങ്ങളും നല്‍കി സന്തോഷത്തോടെയാണ് കനിമൊഴി മടങ്ങിയത്. എന്നാല്‍ യാത്രക്കിടെ കനിമൊഴിയോട് ടിക്കറ്റ് ചോദിച്ച കണ്ടക്ടര്‍ക്കെതിരെ പരാതി പറയാൻ ചെന്ന ശര്‍മിളയെ ബസ് ഉടമ ശകാരിച്ചു.
കനമൊഴിയുടെ സന്ദര്‍ശനം അറിയിക്കാതിരുന്നതാണ് ഉടമയെ പ്രകോപിപ്പിച്ചത്. സ്വന്തം പ്രശസ്തിക്ക് വേണ്ടിയാണ് ശര്‍മിള ഇത്തരത്തില്‍ ചെയ്‌തതെന്നും ഇനി മുതല്‍ ജോലിക്ക് വരേണ്ടതില്ലെന്ന് ഉടമ പറഞ്ഞതായി ശര്‍മിള പറഞ്ഞു. സംഭവം വിവാദമായതോടെ ബസ് ഉടമയും രംഗത്തെത്തി. ജോലിയില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്നും ശര്‍മിളയുടെ സ്വന്തം ഇഷ്‌ടപ്രകാരമാണ് ജോലി ഉപേക്ഷിച്ചതെന്നും ഉടമ പറഞ്ഞു.
അതേസമയം ശര്‍മിളയെ സംരക്ഷിക്കുമെന്നും പുതിയ ജോലി ക്രമീകരിക്കുമെന്നും കനിമൊഴി ഉറപ്പു നല്‍കി. കനിമൊഴി ശര്‍മിളയ്‌ക്കൊപ്പം ബസില്‍ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി.