കൊച്ചി: മോൻസണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്‌തു തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറസ്റ്റില്‍.
കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണ് കെ. സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഏഴര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.
കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതിനാല്‍ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ കെ സുധാകരനെ ജാമ്യത്തില്‍ വിടും. എംപി ആകുന്നതിനുമുമ്ബ് 2018ലും 2019ല്‍ എംപിയായശേഷവും സുധാകരൻ മോൻസണുമായി നിരന്തരസമ്ബര്‍ക്കം പുലര്‍ത്തിയതിന്റെ ഡിജിറ്റല്‍ തെളിവുകളും ഫോണ്‍വിളി വിവരങ്ങളും അന്വേഷകസംഘം കണ്ടെത്തിയിരുന്നു. മോൻസണ്‍ അറസ്‌റ്റിലായ 2021 വരെയും സുധാകരൻ അടുത്തബന്ധം തുടര്‍ന്നിരുന്നു. മോൻസണിന്റെ ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവയില്‍നിന്നടക്കമാണ് ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചത്. 2018ല്‍ മോൻസണ്‍ മാവുങ്കലിന്റെ വീട്ടില്‍ താമസിച്ചപ്പോഴുള്ള ചിത്രങ്ങളും ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
2019ല്‍ സുധാകരൻ എംപിയായശേഷവും മോൻസണിന്റെ വീട്ടില്‍ വന്നതിന്റെ ചിത്രങ്ങളും ലഭിച്ചതായാണ് സൂചന. ചില പൊതു പരിപാടികളില്‍ പങ്കെടുക്കാൻ എത്തിയ സമയത്താണ് സുധാകരൻ മോൻസണിനെ സന്ദര്‍ശിച്ചത്. ഈ പരിപാടികളുടെ തീയതിയും വിവരങ്ങളും അന്വേഷകസംഘം ശേഖരിച്ചു.