വെള്ളിമാടുകുന്ന് ബാലമന്ദിരത്തില്‍ നിന്ന് നാല് കുട്ടികള്‍ ചാടിപ്പോയി. 15ഉം 16ഉം വയസുള്ള നാല് കുട്ടികളെയാണ് ചേവായൂര്‍ ബോയ്സ് ഹോമില്‍ നിന്ന് കാണാതായത്.
ഇതില്‍ ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്. സംഭവത്തില്‍ ചേവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ശുചിമുറിയുടെ അകത്തുള്ള ഗ്രില്‍ തകര്‍ത്താണ് കുട്ടികള്‍ രക്ഷപെട്ടതെന്നാണ് പ്രാഥമിക നിഗമനം. ബാലമന്ദിരം അധികൃതരില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. സിസിടിവിയില്‍ ആറുപേരുടെ ദൃശ്യങ്ങള്‍ ഉണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും കുട്ടികള്‍ പോകാനിടയുള്ള ബസ് സ്റ്റാന്റ്, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചുമുള്ള അന്വേഷണവുമാണ് ഇപ്പോള്‍ നടക്കുന്നത്.
ഇന്ന് രാവിലെയാണ് ബാലമന്ദിരം അധികൃതര്‍ കുട്ടികളെ കാണാനില്ലെന്ന് പോലീസില്‍ പരാതിപ്പെടുന്നത്. മുൻപും ബാലമന്ദിരത്തില്‍ നിന്ന് കുട്ടികള്‍ ചാടിപ്പോയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ബാലമന്ദിരത്തിന്റെ സുരക്ഷ ശക്തമാക്കണമെന്ന് നിരവധി തവണ പോലീസ് ആവശ്യപ്പെട്ടതാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഗേള്‍സ് ഹോമില്‍നിന്ന് സമാനരീതിയില്‍ കുട്ടികള്‍ ചാടിപ്പോയിരുന്നു.