മുംബൈ: ജിതേന്ദ്ര അവ്ഹാദിനെ മഹാരാഷ്ട്ര നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത എൻ.സി.പി നടപടിയില്‍ പരസ്യ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്.
നിയമസഭയിലെ അംഗബലം തങ്ങള്‍ക്കായതിനാല്‍ എൻ.സി.പി തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്.
53 സീറ്റുമായി സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന എൻ.സി.പി, പിളര്‍പ്പിന് പിന്നാലെ ശരദ് പവാര്‍ പക്ഷത്തിന് 20 എം.എല്‍.എമാരുടെ പിന്തുണ മാത്രമാണുള്ളത്. എന്നാല്‍, അജിത് പവാര്‍ പാര്‍ട്ടിയെ പിളര്‍ത്തി ബി.ജെ.പി-ഷിൻഡെ സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയായതോടെ ജിതേന്ദ്ര അവ്ഹാദിനെ പുതിയ പ്രതിപക്ഷ നേതാവായി ശരദ് പവാര്‍ പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, 44 എം.എല്‍.എമാര്‍ കോണ്‍ഗ്രസിനുണ്ട്. അതിനാല്‍ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കണമെന്ന് കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് ബാലാസാഹിബ് തൊറാട്ട് പറയുന്നത്.
മഹാവികാസ് അഗാഡിയില്‍ ചര്‍ച്ച ചെയ്യാതെ പ്രതിപക്ഷ നേതാവിനെ എൻ.സി.പി ഒറ്റക്ക് പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. അതേസമയം, വിഷയത്തില്‍ തുടര്‍നടപടി ചര്‍ച്ച ചെയ്യാൻ കോണ്‍ഗ്രസ് ഇന്ന് നേതൃയോഗം വിളിച്ചിട്ടുണ്ട്. കൂടാതെ മഹാവികാസ് അഗാഡിയില്‍ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് നീക്കം.
അതിനിടെ, യഥാര്‍ഥ എൻ.സി.പി ആരുടേതാണെന്ന വാദം ഉയര്‍ത്തി അജിത് പവാര്‍, ശരദ് പവാര്‍ വിഭാഗങ്ങള്‍ കണക്കുകള്‍ നിരത്താൻ തുടങ്ങി. എൻ.സി.പിയെ പിളര്‍ത്തിയ അജിത് പവാറിനൊപ്പം 31 എം.എല്‍.എമാരും ആറ് നിയമസഭ കൗണ്‍സില്‍ അംഗങ്ങളും ഒരു എം.പിയും ഉണ്ടെന്നാണ് വിവരം. എന്നാല്‍, 40 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് അജിത് അവകാശപ്പെടുമ്ബോഴും കൃത്യമായ കണക്ക് പറയുന്നില്ല.
53 എം.എല്‍.എമാരില്‍ 31 പേരാണ് അജിത്പവാറിന് രേഖാമൂലം ഉറപ്പു നല്‍കിയതെന്നാണ് വിവരം. 12 പേര്‍ ഔദ്യോഗിക പക്ഷത്ത് ഉറച്ചുനില്‍ക്കുന്നു. ശേഷിച്ച ഒമ്ബത് പേരുടെ നിലപാട് എന്തെന്ന് ഇനിയും വ്യക്തമല്ല. സുനില്‍ തത്കരെയാണ് അജിത് പക്ഷത്തുള്ള ഏക എം.പി.