ബംഗളൂരു: മഹാരാഷ്ട്രയിലെ സംഭവം കര്‍ണാടകയിലും ഉണ്ടാകുമെന്ന് ജെ.ഡി.എസ്. നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയെ (എൻ.സി.പി) പിളര്‍ത്തി പ്രതിപക്ഷത്തുനിന്ന് ഭരണപക്ഷത്തേക്ക് മാറി അജിത് പവാര്‍ മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായതുപോലുള്ള സംഭവം കര്‍ണാടകയിലും ഉണ്ടാകുമെന്ന് ജെ.ഡി.എസ് നേതാവും മുൻമുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.
മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തകര്‍ത്ത് സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയിരുന്നു. മഹാരാഷ്ട്രയിലേതുപോലുള്ള ഞെട്ടിക്കുന്ന സംഭവവികാസം കര്‍ണാടകയിലും ഉണ്ടാകും. കര്‍ണാടകയിലും ഒരു അജിത് പവാര്‍ സമീപഭാവിയില്‍ തന്നെയുണ്ടാകും. അത് ആരായിരിക്കുമെന്നത് തങ്ങള്‍ കാത്തിരിക്കുകയാണെന്നും കുമാരസ്വാമി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം തൂക്കുസഭ വരുമെന്നും തങ്ങള്‍ കിംമേക്കര്‍ ആകുമെന്നുമുള്ള കണക്കുകൂട്ടലിലായിരുന്നു ജനതാദള്‍ എസ്. എന്നാല്‍, 224 നിയമസഭ സീറ്റുകളില്‍ 136ലും വിജയിച്ച് കോണ്‍ഗ്രസ് വൻ ഭൂരിപക്ഷം നേടിയതോടെ ജെ.ഡി.എസിന്റെ സ്വപ്നങ്ങള്‍ തകര്‍ന്നുതരിപ്പണമായി.
2018ല്‍ 37 എം.എല്‍.എമാരുള്ള പാര്‍ട്ടി 2023ല്‍ 19 സീറ്റുകളിലേക്ക് ചുരുങ്ങി. 13.3 ശതമാനം വോട്ടുവിഹിതവുമായി പരിതാപകരമായ പതനത്തിലാണിപ്പോള്‍ പാര്‍ട്ടി. എന്നാല്‍, മഹാരാഷ്ട്രയിലേതുപോലുള്ള കൂറുമാറ്റം ഏറെ കണ്ട സംസ്ഥാനമാണ് കര്‍ണാടക.