യാംബു: സൗദി അറേബ്യയില്‍ മൊത്ത, ചില്ലറ വ്യാപാര മേഖലയിലും വാഹനങ്ങളുടെ അറ്റകുറ്റപ്പണി മേഖലയിലും ജോലി ചെയ്യുന്നവരുടെ എണ്ണം 16.5 ലക്ഷമായി ഉയര്‍ന്നു.
ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തില്‍ ഏകദേശം 16.53 ലക്ഷത്തിലെത്തിയതായി സൗദി പത്രം ‘അല്‍ ഇഖ്തിസാദിയ’യാണ് റിപ്പോര്‍ട്ട് ചെയ്തത്.
വ്യാപാര മേഖലയിലും വാഹന റിപ്പയറിങ് മേഖലയിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ ഇൻഷുറൻസ് നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 4,451 സൗദി പുരുഷ-വനിതാ ജീവനക്കാരാണ് ഈ മേഖലയില്‍ ചേര്‍ന്നത്. ഈ മേഖലയിലെ സൗദികളുടെ എണ്ണം 4,24,734 ആയി. ഇത് മൊത്തം ജീവനക്കാരുടെ 25.7 ശതമാനം വരും.
വിദേശ ജീവനക്കാരുടെ എണ്ണം 12,28,816 ആണ്. ഇത് 74.3 ശതമാനമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ചില്ലറ വ്യാപാര മേഖലയിലും വാഹനങ്ങളുടെ അറ്റകുറ്റപ്പണി മേഖലയിലും ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ മൊത്തം എണ്ണം ഏകദേശം 2,13,000 ആയി ഉയര്‍ന്നു.
ഇത് മൊത്തം സ്ത്രീ തൊഴിലാളികളുടെ എണ്ണത്തിന്‍റെ 17.4 ശതമാനമാണ്. ഈ മേഖലകളില്‍ ജോലിചെയ്യുന്ന മൊത്തം സ്ത്രീ തൊഴിലാളികളില്‍ 93.5 ശതമാനം സൗദി വനിതകളാണ്. വിദേശ വനിത തൊഴിലാളികളുടെ എണ്ണം 13,961 ആണ്. മൊത്തം തൊഴിലാളികളുടെ ഏറ്റവും ഉയര്‍ന്ന ശതമാനം റിയാദ് മേഖലയിലാണ്.
6,05,853 തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു. ഇത് 40.3 ശതമാനം വരും. മക്കയില്‍ 4,42,166 തൊഴിലാളികളും രാജ്യത്തിന്‍റെ കിഴക്കൻ മേഖലയില്‍ 2,46,860 തൊഴിലാളികളും സേവനം ചെയ്യുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.