റിയാദ്: രാജ്യാന്തര ഫുട്ബോളില്‍ 200 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ പുരുഷ താരം എന്ന നേട്ടത്തോടെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്സില്‍ ഇടംനേടിയ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും ഗിന്നസ് താളില്‍.
കരിയറില്‍ 17-ാം തവണയാണ് റൊണാള്‍ഡോ ഗിന്നസ് ലോക റിക്കാര്‍ഡ് ബുക്കില്‍ ഇടം നേടുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന കായിക താരം എന്ന ഗിന്നസ് റിക്കാര്‍ഡാണ് റൊണാള്‍ഡോ സ്ഥാപിച്ചത്.
136 മില്യണ്‍ ഡോളറാണ് (1116 കോടി രൂപ) ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വാര്‍ഷിക വരുമാനം. അര്‍ജന്‍റൈൻ സൂപ്പര്‍ താരമായ ലയണല്‍ മെസിയെയാണ് റൊണാള്‍ഡോ പിന്തള്ളിയത്. 1067 കോടി രൂപയാണ് മെസിയുടെ വരുമാനം.
റൊണാള്‍ഡോയുടെ വരുമാനത്തില്‍ 46 മില്യണ്‍ ഡോളര്‍ (378 കോടി രൂപ) കളത്തിലൂടെയും 90 മില്യണ്‍ ഡോളര്‍ (739 കോടി രൂപ) കളത്തിനു പുറത്തുനിന്നുമാണ്. സൗദി ക്ലബ്ബായ അല്‍ നസറില്‍ ചേര്‍ന്നതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ് പ്രതിഫലം ഇരട്ടിയായിരുന്നു.