കാനഡയിലെ കാട്ടുതീ അണയാതെ നിൽക്കുമ്പോൾ യുഎസിന്റെ 11 സംസ്ഥാനങ്ങളിൽ 60 മില്യൺ ആളുകൾ വിഷവായുവിന്റെ താക്കീതിൽ തുടരുകയാണ്. കനത്ത പുകയിൽ കാഴ്ച മറയുകയും വായു മലിനമാവുകയും ചെയ്യുന്ന അവസ്ഥ ഷിക്കാഗോ, ഡിട്രോയിറ്റ്, ന്യൂ യോർക്ക്, സെന്റ് ലൂയിസ്, സെഡാർ റാപിഡ്‌സ്, ക്ളീവ്ലാൻഡ് തുടങ്ങിയ ഇടങ്ങളിൽ തുടരുന്നു.
നോർത്തേൺ പ്ലെയിൻസ് മുതൽ മൊണ്ടാന വരെ വലിയൊരു ഭാഗം ‘അനാരോഗ്യ വായു’വിന്റെ പിടിയിലാണ്: 4 മുതൽ 6 വരെ. തിങ്കളാഴ്ചയോടെ പുകയുടെ കനം കുറയുമെന്നു പ്രതീക്ഷയുണ്ട്. പക്ഷെ എല്ലാവർക്കും സുരക്ഷിതമായ വായു അപ്പോഴും കിട്ടില്ല എന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ന്യൂ യോർക്ക് സംസ്ഥാനം മൊത്തത്തിൽ പടിഞ്ഞാറൻ കാനഡയിൽ നിന്നുള്ള പുക മൂലം വിഷവായുവിന്റെ പിടിയിലാണ്. സൗജന്യമായി മാസ്ക് വിതരണം ചെയ്യാൻ ഗവർണർ കാത്തി ഹോക്കൽ ഉത്തരവിട്ടു.
കാറ്റിൽ കിഴക്കോട്ടു നീങ്ങുന്ന പുക നോർത്ത്ഈസ്റ്റിൽ അടുത്തയാഴ്ച ആദ്യം എത്തും. കാട്ടുതീയിൽ നിന്നുള്ള പുകയിലെ നേർത്ത മാലിന്യങ്ങൾ ശ്വാസകോശത്തിലും രക്തത്തിലും കടന്നു കൂടും. ശ്വാസ തടസം, കണ്ണിലും തൊണ്ടയിലും അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങൾക്കു പുറമെ ഭാവിയിൽ കാൻസർ വരെ കൊണ്ടുവരാവുന്ന മാലിന്യമാണത്. കാനഡ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട കാട്ടുതീ സീസൺ ആണ് കാണുന്നത്. ഈ വര്ഷം 24 മില്യൺ ഏക്കറാണ് തീയിൽ അമർന്നത്. ആ തീയുടെ ഭവിഷ്യത്ത് യുഎസിനെയും ബാധിക്കും.