‘നിന്റെ ചെക്കൻ പി.സി. ചെറിയാനെതിരെ തിരഞ്ഞെടുപ്പിന് മത്സരിക്കുന്നുണ്ട്. പ്രാര്‍ത്ഥിക്ക്. ഉമ്മൻ ചാണ്ടി തോല്‍ക്കുമെന്നാണ് കേള്‍ക്കുന്നത്.’ 1977ല്‍ കുഞ്ഞൂഞ്ഞിന്റെ മണവാട്ടിയാകാൻ കാത്തിരുന്ന മറിയാമ്മയ്ക്ക് മുന്നില്‍ ഒരു അമ്മായി പറഞ്ഞ വാക്കുകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും ആ മനസ്സില്‍ മുഴങ്ങി നിന്നിരുന്നു.
രാഷ്ട്രീയക്കാരനാണ് തന്നെ വിവാഹം ചെയ്യുന്നു എന്നതില്‍ ഏറെ ടെൻഷൻ അനുഭവിച്ചിരുന്നു എന്ന് മറിയാമ്മ. എങ്ങാനും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ പുതുപ്പെണ്ണിനെ ആരും പഴിക്കരുതല്ലോ എന്ന് മറിയാമ്മ ചിന്തിച്ചിരുന്നു.
ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയില്‍ നിന്നുള്ള രണ്ടാമത്തെ തിരഞ്ഞെടുപ്പായിരുന്നു അത്. “കടുത്ത മത്സരത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥി പി.സി. ചെറിയാനായിരുന്നു. ‘നന്നായി പ്രാര്‍ത്ഥിക്കൂ’ എന്ന കസിന്റെ വാക്കുകള്‍ എന്നെ പേടിപ്പെടുത്തി. ഞാൻ കഠിനമായി പ്രാര്‍ത്ഥിച്ചു. പരാജയപ്പെട്ടാല്‍ കുറ്റം നവവധുവിന്റെ മേല്‍ വരരുത്,” മറിയാമ്മ പറഞ്ഞു.
പക്ഷെ ചാണ്ടി ആ മത്സരത്തില്‍ ജയിച്ചു. അന്ന് രാഷ്ട്രീയത്തെ കുറിച്ച് വലിയ പിടി ഇല്ലായിരുന്നു മറിയാമ്മയ്ക്ക് എങ്കിലും, ആ മനസ്സില്‍ ചെറിയ സന്തോഷം അനുഭവപ്പെട്ടിരുന്നു. ചാണ്ടിയുടെ തിരക്കുകളില്‍ വിവാഹം വൈകി. കല്യാണം നടന്നേക്കില്ല എന്ന് ബന്ധുക്കള്‍ അപ്പോഴേക്കും അടക്കം പറഞ്ഞിരുന്നു. പക്ഷെ അതെല്ലാം അതിജീവിച്ചു കൊണ്ട് ചാണ്ടിയും മറിയാമ്മയും ജീവിതത്തില്‍ ഒന്നിച്ചു.
വിവാഹം നിശ്ചയിച്ച ശേഷം ഉമ്മൻ ചാണ്ടിയുടെ ഒരു കത്ത് മറിയാമ്മയ്ക്ക് കിട്ടി. ആദ്യത്തെ ‘പ്രണയലേഖനം’ അതായിരുന്നു. അത് വായിക്കാൻ സ്വാഭാവികമായും മറിയാമ്മ ആകാംക്ഷാഭരിതയായിരുന്നു. അതിലെ രണ്ടു വരികള്‍ ഇങ്ങനെ: ‘ഇത് തിരഞ്ഞെടുപ്പ് സമയമാണ്, പ്രാര്‍ത്ഥനയില്‍ എന്നെ ഉള്‍പ്പെടുത്തുക’ അത്രമാത്രം.
“അദ്ദേഹം അഹങ്കാരിയല്ല, ഒന്നിലും നിയന്ത്രിക്കാൻ ശ്രമിക്കില്ല, അപൂര്‍വ്വമായി ദേഷ്യപ്പെടാറുണ്ട്. എല്ലാത്തിലും പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തില്‍ കടുംപിടിത്തമില്ല. മേശപ്പുറത്ത് കേടുവന്നുതുടങ്ങിയ ഒരു പഴമുണ്ടെങ്കില്‍ അത് അദ്ദേഹം പറിച്ചെടുക്കും. അതാണ് അദ്ദേഹം. വ്യക്തിയുടെ ബാഹ്യ രൂപമോ നന്നായി വസ്ത്രം ധരിച്ച പങ്കാളിയോ അദ്ദേഹത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കില്ല. അത് അദ്ദേഹത്തിന് പ്രശ്നമല്ല. ജനങ്ങളോടും നിയോജക മണ്ഡലത്തോടും ആണ് അദ്ദേഹത്തിന് കൂടുതല്‍ ശ്രദ്ധ,” മറിയാമ്മ മുൻപൊരിക്കല്‍ പറഞ്ഞു.