വേങ്ങര: കൊടുവള്ളിയില്‍ നിന്ന് ഓട്ടോയില്‍ അനധികൃതമായി കടത്തുകയായിരുന്ന 53.8 ലക്ഷം രൂപയുടെ കറൻസി വേങ്ങര പിക്‌അപ് സ്റ്റാൻഡ് പരിസരത്ത് പൊലീസ് പിടികൂടി.
സംഭവത്തില്‍ രണ്ടുയുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ പണം കടത്താനുപയോഗിച്ച വാഹനവും പിടികൂടിയിട്ടുണ്ട്. മഞ്ചേരി പുല്‍പറ്റ കിടങ്ങഴി സ്വദേശി കറപ്പഞ്ചേരി നിഷാജ് (28), തൃക്കലങ്ങാട് അമരക്കാട്ടില്‍ അബിദാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണമെന്നും പൊലീസ് പറഞ്ഞു.
രഹസ്യവിവരം ലഭിച്ചതനുസരിച്ച് ജില്ല പൊലീസ് മേധാവി സുജിതിന്റെ നിര്‍ദേശപ്രകാരം വേങ്ങര എസ്.എച്ച്.ഒ എം. മുഹമ്മദ് ഹനീഫ, എസ്.ഐ ടി.ഡി. ബിജു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ വേങ്ങര പിക്‌അപ് സ്റ്റാൻഡിനടുത്ത് വെച്ചാണ് കുഴല്‍പണം പിടികൂടിയത്. കൊടുവള്ളിയില്‍നിന്ന് വേങ്ങരയിലേക്ക് വിതരണത്തിനായി എത്തിച്ച പണമാണിതെന്നാണ് സംശയം.