ബെംഗളൂരുവില്‍ സെൻട്രല്‍ ക്രൈംബ്രാഞ്ച് സംഘത്തിന്റെ അറസ്റ്റിലായ അഞ്ച് ഭീകരരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്.
സൈദ് സുഹേല്‍, ഉമര്‍, ജാനിദ്, മുദസിര്‍, സാഹിദ് എന്നിവരാണ് അറസ്റ്റിലായ അഞ്ച് പേര്‍. ഇവര്‍ എല്ലാവരും 25-നും 35നും ഇടയില്‍ പ്രായമുള്ളവരാണ്. പ്രതികള്‍ ബെംഗളൂരുവില്‍ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയ അന്വേഷണ സംഘം ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. നാല് വാക്കി-ടോക്കികള്‍, ഏഴ് പിസ്റ്റലുകള്‍, 42 ബുള്ളറ്റുകള്‍, രണ്ട് കത്തികള്‍, രണ്ട് സാറ്റലൈറ്റ് ഫോണുകള്‍, നാല് ഗ്രനേഡുകള്‍ തുടങ്ങിയവ അഞ്ച് പേരില്‍ നിന്നായി അന്വേഷണ സംഘം കണ്ടെടുത്തു. ബെംഗളൂരു പോലീസ് കമ്മീഷണര്‍ ബി. ദയാനന്ദയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
4 walkie-talkies, 7 country-made pistols, 42 live bullets, 2 daggers, 2 satellite phones and 4 grenades recovered from the 5 suspected terrorists arrested by Central Crime Branch (CCB), Karnataka. https://t.co/qqDJb06lOw pic.twitter.com/HTOMHXmkof
— ANI (@ANI) July 19, 2023
അഞ്ച് പേരും 2017ല്‍ നടന്ന കൊലപാതകക്കേസിലെ പ്രതികളാണ്. ഇവര്‍ കൂടാതെ മറ്റ് 16 പേരും കൊലക്കേസില്‍ പ്രതികളായിരുന്നു. തുടര്‍ന്ന പരപ്പന അഗ്രഹാര സെൻട്രല്‍ ജയിലില്‍ ഇവര്‍ 18 മാസം തടവില്‍ കഴിഞ്ഞു. ഇതിനിടെയാണ് 2008ലെ സ്‌ഫോടന കേസ് പ്രതിയായിരുന്ന ടി. നസീറുമായി യുവാക്കള്‍ പരിചയത്തിലാകുന്നത്. ഭീകരപ്രവര്‍ത്തനത്തിലേക്ക് യുവാക്കളെ ആകര്‍ഷിച്ചത് നസീറായിരുന്നുവെന്നാണ് വിവരം. ഇതിനായി വിദേശത്തുള്ള ചിലരുമായി ബന്ധപ്പെടാൻ പ്രതികള്‍ക്ക് അവസരമൊരുക്കി നല്‍കിയതും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും എത്തിക്കാൻ സഹായിച്ചതും നസീറായിരുന്നു.
ബെംഗളൂരുവില്‍ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്ന ഭീകപര സംഘത്തിലെ മുഖ്യസൂത്രധാരൻ ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. അഞ്ച് പേര്‍ പോലീസിന്റെ അറസ്റ്റിലാകുന്നതിന് മുമ്ബ് തന്നെ ഇയാള്‍ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് ധനസമാഹരണം നടത്തി സ്‌ഫോടക വസ്തുക്കള്‍ പ്രതികള്‍ക്ക് എത്തിച്ചുനല്‍കിയത് ഇയാളാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. നിലവില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.