ലോക്‌സഭയില്‍ നിന്ന് ഡിഎന്‍എ ടെക്‌നോളജി റെഗുലേഷന്‍ ബില്‍, 2019 കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കാൻ ഒരുങ്ങുന്നു.
ഇതിനുള്ള നടപടിക്രമങ്ങള്‍ തിങ്കളാഴ്ച തുടങ്ങും. കേന്ദ്ര ശാസ്ത്ര, സാങ്കേതികവിദ്യ വകുപ്പ് ജിതേന്ദ്ര സിങ് ബില്‍ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. 2019 ജൂലൈയിലാണ് ബില്‍ പാര്‍മെന്റില്‍ അവതരിപ്പിച്ചത്. ശാസ്ത്ര-സാങ്കേതികവിദ്യ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാണം എന്നിവ സംബന്ധിച്ച പാര്‍ലമെന്ററി പാനലിന് കൂടുതല്‍ വിലയിരുത്തല്‍ നടത്തുന്നതിന് ബില്‍ കൈമാറിയിരിക്കുകയായിരുന്നു.
കോണ്‍ഗ്രസ് രാജ്യസഭാ എംപി ജയ്‌റാം രമേശ് അധ്യക്ഷനായുള്ള സമിതി റിപ്പോര്‍ട്ട് 2021 ഫെബ്രുവരിയില്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിരുന്നു. ചില മാറ്റങ്ങള്‍ വരുത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ചില വിഭാഗത്തില്‍പ്പെട്ടയാളുകളെ തിരിച്ചറിയുന്നതിന് ഡിഎന്‍എ സാങ്കേതികവിദ്യ ഉപയോഗവും പ്രയോഗവും നിയന്ത്രിക്കുന്നതാണ് ബില്‍. ഇരകള്‍, കുറ്റവാളികള്‍, കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്നവര്‍, കാണാതായവര്‍, അജ്ഞാത മൃതദേഹങ്ങള്‍, വിചാരണത്തടവുകാര്‍ എന്നിവര്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
അന്വേഷണത്തിനിടെ ഡിഎന്‍എ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള നടപടികള്‍ പാര്‍ലമെന്ററി സമിതി നിര്‍ദേശിക്കുകയായിരുന്നു. ഒട്ടേറെ ഭേദഗതികള്‍ നിര്‍ദേശിച്ചതിന് ശേഷമാണ് ബില്ലിന് അനുമതി നല്‍കിയത്. അതേസമയം സമിതി അംഗമായ സിപിഐ എംപി ബിനോയ് വിശ്വവും എഐഎംഐഎം എംപി അസാസുദ്ദീന്‍ ഒവൈസിയും വിയോജനക്കുറിപ്പ് സമര്‍പ്പിച്ചിരുന്നു. മതം, ജാതി, രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ലക്ഷ്യമാക്കി ഡിഎന്‍എ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുമെന്ന് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതിനിടെ കേന്ദ്ര ആഭ്യന്തര-സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ മള്‍ട്ടി-സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് (ഭേദഗതി) ബില്‍ 2022, ലോക്‌സഭയില്‍ അവതരിപ്പിക്കുകയും അത് പാസാക്കാന്‍ അനുമതി തേടുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്ലിന്മേല്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പാര്‍ലമെന്റ് സമിതിക്ക് കൈമാറിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ബഡ്ജറ്റ് സമ്മേളനത്തിനിടെ പാര്‍മെന്റില്‍ സമര്‍പ്പിച്ചിരുന്നു. സമിതി ബില്ലിന് അനുമതി നല്‍കിയിരുന്നു.
ബില്‍ പ്രകാരം വന്‍കിട സഹകരണ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ഓഹരികള്‍ വീണ്ടെടുക്കുന്നതിന് മുമ്ബായി സര്‍ക്കാരിന്റെ അനുമതി നേടിയെടുക്കണം. കടബാധ്യത അനുഭവിക്കുന്ന വന്‍കിട കോപ്പറേറ്റീവ് സ്ഥാപനത്തിന്റെ വീണ്ടെടുപ്പിന് കോ ഓപ്പറേറ്റീവ് പുനഃരധിവാസ, പുനര്‍നിര്‍മാണ, വികസന ഫണ്ട് സ്ഥാപിക്കും. ലാഭം നേടിയിരിക്കുന്ന സമാനസ്ഥാപനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിച്ചായിരിക്കും ഇതിനുള്ള പണം കണ്ടെത്തുന്നത്. വന്‍കിട സഹകരണസ്ഥാപനങ്ങളുടെ ബോര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമായി സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റി രൂപം നല്‍കുന്നതാണ് നിയമത്തിലെ പ്രധാന ഭേദഗതി.
സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസ്ഥാപനങ്ങള്‍ നിലവിലുള്ള വന്‍കിട സഹകരണസ്ഥാപനങ്ങളില്‍ ലയിപ്പിക്കുന്നതിനും ബില്‍ അനുമതി നല്‍കുന്നു. സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ അനുസരിച്ചായിരിക്കും ലയനനടപടികള്‍ സ്വീകരിക്കാന്‍ കഴിയുക. ഇവയ്ക്ക് പുറമെ ജൈവവൈവിധ്യ (ഭേദഗതി) ബില്‍ 2022 സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കും. 2002ലെ ജൈവവൈവിധ്യ നിയമത്തിന്മേലുള്ള ഭേദഗതിയാണ് ഇത്. വിവാദമായ ഈ ബില്‍ ആഭ്യന്തര കമ്ബനികള്‍ പാലിക്കേണ്ട നിയമങ്ങള്‍ ലളിതമാക്കുന്നു. നിയമത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ കുറ്റകൃത്യങ്ങളും ക്രിമിനല്‍ കുറ്റമല്ലാതാക്കുന്നതുമാണ് ബില്‍.