ഇംഫാല്‍: മണിപ്പുര്‍ കലാപം വര്‍ഗീയമാക്കി മാറ്റാൻ ചില ശക്തികള്‍ ശ്രമിച്ചതായി സംശയമെന്ന് ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമോണ്‍.
ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണമായി കുക്കി – മെയ്തെയ് പ്രശ്നത്തെ കാണേണ്ടതില്ല. ഇംഫാലില്‍ തന്നെ നിരവധി പള്ളികള്‍ സുരക്ഷിതമായി തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വിവിധ ഗോത്രങ്ങള്‍ തമ്മിലും മറ്റ് വിഭാഗങ്ങളുമായും മുമ്ബും സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തവണ പക്ഷേ അതില്‍ മതം കലര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നുണ്ടായി. കത്തോലിക്ക ദേവാലയങ്ങള്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ചതിലും ദുരൂഹതയുണ്ടെന്ന് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
മെയ്തെയ് ക്രിസ്ത്യാനികളുടെ പള്ളികളും ആക്രമിക്കപ്പെട്ടതായി വിവരമുണ്ട്. ആദ്യ രണ്ടു ദിവസം പരിഷ്കൃത സമൂഹത്തിന് ചിന്തിക്കാനാവാത്ത അതിക്രമങ്ങള്‍ ഇരു ഭാഗത്തു നിന്നും ഉണ്ടായി. സമാധാന സ്ഥാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെടണമെന്നും ഏതു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും സഭ തയാറാണെന്നും ആര്‍ച്ച് ബിഷപ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ മണിപ്പൂരിലേത് വര്‍ഗീയ കലാപമല്ലെന്ന് വ്യക്തമാക്കി മുംബൈ ആര്‍ച്ച് ബിഷപ്പും രംഗത്ത് വന്നിരുന്നു.