ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാനെ രാജ്യസഭയില്‍ നിന്ന് സസ്പെൻഡ് ചെയ്തു. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം അവസാനിക്കുന്നതുവരെയാണ് സസ്പെൻഷൻ.
സഭയിലെ മോശം പെരുമാറ്റത്തിന്റെ പേരിലാണ് രാജ്യസഭാ ചെയര്‍മാൻ ജഗ്ദീപ് ധൻകറിന്റെ നടപടി.
സഭാ നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്നു, സഭയില്‍ നിരന്തരം ബഹളമുണ്ടാക്കുന്നു, സഭാ അധ്യക്ഷനെ അനുസരിക്കുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഡെറിക് ഒബ്രിയാനെ സസ്പെൻഡ് ചെയ്യണമെന്ന് സഭാ നേതാവും കേന്ദ്രമന്ത്രിയുമായ പീയുഷ് ഗോയല്‍ സഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ മണിപ്പൂര്‍ വിഷയത്തിലെ ചര്‍ച്ചയുമായി ബന്ധപ്പെട്ടും ബഹളം ഉയര്‍ത്തിയതോടെയാണ് ഡെറിക് ഒബ്രിയാനെ രാജ്യസഭാ ചെയര്‍മാൻ സസ്പെൻഡ് ചെയ്തത്. തുടര്‍ന്ന് ഒബ്രിയാൻ ഉടൻ സഭ വിടണമെന്നും ജഗ്ദീപ് ധൻകര്‍ ആവശ്യപ്പെട്ടു.
ഡല്‍ഹി ബില്‍ സംബന്ധിച്ച ചര്‍ച്ചയില്‍ കഴിഞ്ഞ ദിവസവും ഡെറിക് ഒബ്രിയാനും രാജ്യസഭാ ചെയര്‍മാനും തമ്മില്‍ രൂക്ഷവാദപ്രതിവാദം നടന്നിരുന്നു. ജനശ്രദ്ധ നേടാനുള്ള ശ്രമമാണ് ഒബ്രിയാൻ നടത്തുന്നതെന്നും സഭയെ നശിപ്പിക്കുന്ന നടപടിയാണിതെന്നും ധൻകര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.