ചെന്നൈ: ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീട വിജയത്തിനു പിന്നാലെ ലോക റാങ്കിങ്ങില്‍ ഇന്ത്യ 3-ാം സ്ഥാനത്തേക്കുയര്‍ന്നു.
2771.35 പോയിന്റോടെ ഇംഗ്ലണ്ടിനെ മറികടന്നാണു മൂന്നാം സ്ഥാനത്തെത്തിയത്. 2021ലെ ടോക്കിയോ ഒളിംപിക്സിനു ശേഷം ആദ്യമായാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുന്നത്. നെതര്‍ലൻഡ്സ് (3095.90), ബല്‍ജിയം (2917.87) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞ ഫൈനല്‍ മല്‍സരത്തില്‍ മലേഷ്യയെ 4-3നു തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. മലേഷ്യ ലോക റാങ്കിങ്ങില്‍ ഒൻപതാം സ്ഥാനത്തു തുടരും. കഴിഞ്ഞ തവണ ചാംപ്യൻമാരായ ദക്ഷിണ കൊറിയ 11-ാം സ്ഥാനത്തും പാക്കിസ്ഥാൻ 16-ാം സ്ഥാനത്തുമാണ്. അടുത്തമാസം ഹാങ്ചൗവില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസാണ് ഇനി ഇന്ത്യയുടെ അടുത്ത ലക്ഷ്യം.
ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം നേടിയ ഇന്ത്യൻ ടീമിന് 1.10 കോടി രൂപ പാരിതോഷികം നല്‍കുമെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു. കളിക്കാര്‍ക്ക് 5 ലക്ഷം രൂപ വീതവും പരിശീലകര്‍ അടക്കമുള്ള മറ്റുള്ളവര്‍ക്ക് 2.5 ലക്ഷം രൂപ വീതവുമാണു നല്‍കുക.
പാരിസ് ഒളിംപിക്സ് യോഗ്യത ലക്ഷ്യമിടുന്ന ഇന്ത്യൻ ഹോക്കി ടീമിന് ഏഷ്യൻ ചാംപ്യൻസ് ട്രോഫി കിരീടനേട്ടം കരുത്താകുമെന്ന് ഇന്ത്യൻ ഹോക്കി കോച്ച് ക്രെയ്ഗ് ഫുള്‍ട്ടൻ. 2 ഗോളിനു പിന്നില്‍നിന്നിട്ടും തിരിച്ചടിച്ചത് ടീമിന്റെ യഥാര്‍ഥ സ്വഭാവമാണു കാണിക്കുന്നത്. രണ്ടോ മൂന്നോ ഗോളുകള്‍ക്കു മുന്നില്‍ നില്‍ക്കുമ്ബോള്‍ കളിക്കാൻ എളുപ്പമാണ്. എന്നാല്‍, പിന്നില്‍ നിന്നാലും മുന്നിലേക്കു കുതിക്കാൻ കഴിയുമെന്നുള്ള തിരിച്ചറിവു പ്രധാനമാണ്. ആദ്യ പകുതിയില്‍ നന്നായി കളിച്ചില്ല. എന്നാല്‍, രണ്ടാം പകുതിയില്‍ കളി തിരിച്ചുവിടാൻ ഇന്ത്യയ്ക്കായി. ഇന്ത്യൻ ടീമിന്റെ പ്രകടനം ഇനിയും മെച്ചപ്പെടാനുണ്ടെന്നും ഫുള്‍ട്ടൻ പറഞ്ഞു.