ചണ്ഡിഗഢ്: ഓഫീസിൽ കൃത്യസമയത്ത് ഹാജരാകാതിരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ പിടികൂടാൻ സ്മാർട്ട് വാച്ചുകൾ നിർബന്ധമാക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. സോനയിലെ സർമാത്‌ല ഗ്രാമത്തിൽ നടന്ന വികാസ് റാലിയിലാണ് മുഖ്യമന്ത്രി ആശയം അവതരിപ്പിച്ചത്.
ഓഫീസ് സമയത്ത് ഉദ്യോഗസ്ഥർ പുറത്താണോയെന്ന് ട്രാക്ക് ചെയ്യാനും ഹാജർ രേഖപ്പെടുത്താനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർ ധരിച്ചാൽ മാത്രം പ്രവർത്തിക്കുന്ന രീതിയിലാകണം ക്രമീകരിക്കേണ്ടത്. വേറെ ആരെങ്കിലും ധരിച്ചാൽ വാച്ച് നിശ്ചലമാകണം. മറ്റാരുടെയെങ്കിലും കൈയ്യിൽ വാച്ച് കൊടുത്ത് അറ്റൻഡൻസ് മാർക്ക് ചെയ്യുന്ന രീതി തടയാൻ ഇതിലൂടെ കഴിയുമെന്നും ഖട്ടാർ കൂട്ടിച്ചേർത്തു.
നിലവിൽ പാഞ്ച്ഗുള മുൻസിപ്പൽ കോർപ്പറേഷനും ചണ്ഡിഗഢ് മുൻസിപ്പൽ കോർപ്പറേഷനും ഉദ്യോഗസ്ഥർക്ക് സ്മാർട്ട് വാച്ചുകൾ നിർബന്ധമാക്കിയിട്ടുണ്ട്. ജിപിഎസ് അധിഷ്ടിത നിരീക്ഷണ സംവിധാനം സ്വകാര്യതയ്‌ക്ക് നേരെയുളള ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ ആദ്യം പ്രതിഷേധിച്ചിരുന്നു.
2014 ൽ അധികാരമേൽക്കുന്നതിന് മുൻപ് സർക്കാർ ഉദ്യോഗസ്ഥരിൽ പലരും ആഴ്ചയിൽ ഒരിക്കലായിരുന്നു ഓഫീസിൽ എത്തിയിരുന്നതെന്ന് ഖട്ടാർ ചൂണ്ടിക്കാട്ടി. എന്നാൽ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തിയ ശേഷം ഈ സ്ഥിതിക്ക് മാറ്റമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.