ഷിംല: ഷിംലയിലെ തകര്‍ന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം ഹിമാചല്‍ പ്രദേശില്‍ മരിച്ചവരുടെ എണ്ണം 74 ആയി.
ഷിംല സമ്മര്‍ ഹില്ലിലെ ശിവക്ഷേത്രത്തിനടുത്തും ഫാഗ്ലിയിലും കൃഷ്ണനഗറിലുമുണ്ടായ ഉരുള്‍പൊട്ടലിലാണ് 21 പേര്‍ മരിച്ചത്. ക്ഷേത്രാവശിഷ്ടങ്ങളില്‍ ഏഴു പേര്‍ കൂടി കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇതുവരെ 14 പേരുടെ മൃതദേഹമാണ് ഇവിടെനിന്ന് ലഭിച്ചത്. ഇതില്‍ ഒരാളുടേതൊഴികെയുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയുകയും ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ചംബ ജില്ലയില്‍ രണ്ടുപേര്‍ കൂടി മരിച്ചതായും അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച ആരംഭിച്ച കനത്ത മഴ മൂന്ന് ദിവസം നീണ്ടതോടെയാണ് വ്യാപക നാശനഷ്ടം ഉണ്ടായത്. വ്യാഴാഴ്ച ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി സുഖ്‍വിന്ദര്‍ സിങ് സുഖു, പൂര്‍വസ്ഥിതിയിലാക്കാൻ ഒരു വര്‍ഷമെടുക്കുമെന്നും 10,000 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിന് ഉണ്ടായതായും അറിയിച്ചു. സൈനികരുടെയും മറ്റും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മഴ തുടങ്ങി 55 ദിവസത്തിനകം 113 സ്ഥലങ്ങളിലാണ് സംസ്ഥാനത്ത് ഉരുള്‍പൊട്ടലുണ്ടായത്. പി.ഡബ്ലു.ഡിക്ക് 2491 കോടിയുടെയും നാഷനല്‍ ഹൈവേ അതോറിറ്റിക്ക് 1000 കോടിയുടെയും നഷ്ടമുണ്ടായി.