ലക്നൗ: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ കുബ്ബപൂരിലെ നേഹ പബ്ലിക് സ്കൂളില്‍ സഹവിദ്യാര്‍ഥിയെ കൊണ്ട് ഏഴ് വയസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ വീണ്ടും പ്രതികരണവുമായി അധ്യാപിക.
തന്റെ പ്രവര്‍ത്തിയെ ന്യായീകരിക്കുകയാണ് സ്‌കൂളിലെ പ്രിൻസിപ്പല്‍ കൂടിയായ ത്രിപ്ത ത്യാഗി. വീഡിയോ വൈറലായതോടെ അധ്യാപികയ്‌ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ശക്തമായി. തുടര്‍ന്ന് പോലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, തന്റെ നികൃഷ്ടമായ പ്രവൃത്തിയില്‍ താൻ ലജ്ജിക്കുന്നില്ലെന്ന് ത്രിപ്ത ത്യാഗി പറയുന്നു.
‘എനിക്ക് നാണക്കേട് തോന്നുന്നില്ല. ഞാൻ ഈ ഗ്രാമത്തിലെ ജനങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, അവരെല്ലാം എന്റെ കൂടെയുണ്ട്’, ത്യാഗി എൻഡിടിവിയോട് പറഞ്ഞു. സ്കൂളിലെ കുട്ടികളെ ‘നിയന്ത്രിക്കേണ്ടത്’ അത്യാവശ്യമാണെന്ന് പറഞ്ഞ് അധ്യാപിക തന്റെ നടപടിയെ ന്യായീകരിക്കാൻ ശ്രമിച്ചു. വൈറല്‍ വീഡിയോയെ ‘ചെറിയ ഒരു പ്രശ്നം’ എന്നായിരുന്നു അധ്യാപിക ആദ്യം പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയായിരുന്നു ഇവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്.
‘അവര്‍ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്, പക്ഷേ ഞങ്ങള്‍ സ്കൂളുകളില്‍ കുട്ടികളെ നിയന്ത്രിക്കേണ്ടതുണ്ട്. ഇങ്ങനെയാണ് ഞങ്ങള്‍ അവരെ കൈകാര്യം ചെയ്യുന്നത്. ഇത് ഇത്രയും വിവാദമാക്കുക എന്നത് എന്റെ ഉദ്ദേശ്യമായിരുന്നില്ല. എന്റെ തെറ്റ് ഞാൻ അംഗീകരിക്കുകയാണ്, പക്ഷേ ഇത് അനാവശ്യമായി വലിയ പ്രശ്നമാക്കി മാറ്റി’, അധ്യാപിക പറഞ്ഞു.