ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയുടെ ഭാഗമായി ഡല്‍ഹിയില്‍ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തും. സെപ്റ്റംബര്‍ ഒമ്ബത്,10 തീയതികളിലാണ് ഉച്ചകോടി.
ഇതിന്റെ സുഖമമായ നടത്തിപ്പിനായി യാത്രക്കാരെയും ആംബുലൻസുകളെയും പ്രത്യേക പാതയൊരുക്കി വഴിതിരിച്ചു വിടാനാണ് ട്രാഫിക് പൊലീസ് ആലോചിക്കുന്നത്. ന്യൂഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലെയും ഗതാഗതം നിയന്ത്രിക്കുമെന്നും നഗരത്തിലേക്ക് വരാത്ത രീതിയില്‍ വാഹനങ്ങളെ എക്‌സ്‌പ്രസ് വേ വഴിയും മറ്റും തിരിച്ചുവിടാനാണ് പൊലീസ് പദ്ധതിയുന്നത്. ട്രാഫിക് നിയന്ത്രണങ്ങള്‍ക്ക് മാത്രമായി നിലവില്‍ 10,000 പൊലീസുകാരെ നിയമിച്ചതായി സ്പെഷ്യല്‍ സിറ്റി പൊലീസ് കമീഷണര്‍ എസ്.എസ് യാദവ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സെപ്റ്റംബര്‍ എട്ടിന് ആരംഭിക്കുന്ന നിയന്ത്രണം 11നാണ് അവസാനിക്കുക. പുലര്‍ച്ചെ അഞ്ച് മുതല്‍ ആരംഭിക്കുന്ന നിയന്ത്രണം രാത്രി 12 വരെ തുടരും. ഡല്‍ഹി ജില്ല കണ്‍ട്രോള്‍ സോണ്‍ 1 എന്ന പേരില്‍ അറിയപ്പെടും.
ഹെവി, മീഡിയം, ലൈറ്റ് ഗുഡ്സ് വാഹനങ്ങള്‍ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്ന ചരക്ക് വാഹനങ്ങള്‍ക്ക് പ്രവേശിക്കാമെന്നും സിറ്റി പൊലീസ് കമീഷണര്‍ എസ്.എസ് യാദവ് അറിയിച്ചു.
നിലവിലുള്ള ബസുകള്‍ റിങ് റോഡിലൂടെയും റിങ് റോഡിനപ്പുറം ഡല്‍ഹിയുടെ അതിര്‍ത്തികളിലേക്കുള്ള റോഡ് ശൃംഖലയിലൂടെയും സര്‍വിസ് നടത്തും. കൊണാട്ട് പ്ലേസ് പോലുള്ള സ്ഥലങ്ങളില്‍ ഓട്ടോറിക്ഷകളും ടാക്സികളും അനുവദിക്കും.
എയര്‍പോര്‍ട്ടിലേക്കും പഴയ റെയില്‍വേ സ്റ്റേഷനിലേക്കും സഞ്ചരിക്കുന്ന യാത്രക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അവര്‍ പറയുന്ന റൂട്ടുകള്‍ സ്വീകരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
യാത്രക്കാര്‍ക്ക് മെട്രോ സര്‍വിസ് ലഭ്യമാകുമെങ്കിലും സെപ്റ്റംബര്‍ ഒമ്ബതിന് രാവിലെ അഞ്ച് മുതല്‍ 10ന് രാത്രി 11 വരെ സുപ്രീം കോടതി മെട്രോ സ്റ്റേഷനില്‍ കയറാനും ഇറങ്ങാനും അനുവദിക്കില്ല.
ആംബുലൻസ് സേവനങ്ങളില്‍ തടസ്സം നേരിടാതിരിക്കാനായി കണ്‍ട്രോള്‍ റൂം സ്ഥാപിക്കും.
ആംബുലൻസുകള്‍ കടന്നുപോകുന്നതിന് ഇരുപതോളം ജങ്ഷനുകള്‍ പൊലീസ് ഒരുക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങള്‍ ട്രാഫിക് ഇൻസ്പെക്ടര്‍മാര്‍ നിയന്ത്രിക്കും. അടിയന്തര സാഹചര്യങ്ങളില്‍ വ്യക്തികള്‍ക്ക് 6828400604/112 എന്ന നമ്ബറില്‍ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.