കുമളി: ഓണാഘോഷം ആവേശത്തിലെത്തിച്ച് നാട്ടില്‍ നിറം പൂശിയ പുലികള്‍ വിലസുന്നതിനിടെ തിരുവോണം കളറാക്കാൻ നാട്ടുകാരുടെ കണ്‍മുന്നിലേക്ക് കാടിറങ്ങി പുലിതന്നെ എത്തി.
പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ തേക്കടിയില്‍ ഓണാഘോഷത്തിനെത്തിയ വിനോദ സഞ്ചാരികള്‍ക്കാണ് യഥാര്‍ഥ ‘പുലികളി’ കാണാനായത്.
തേക്കടി തടാകത്തിലെ ബോട്ട് സവാരിക്കിടെ തടാകത്തിലെ കൂനമ്മാവ് ഭാഗത്താണ് പുലിയെ കണ്ടത്. തടാകതീരത്തുകൂടി വെയില്‍ കാഞ്ഞ് നടക്കുന്ന പുലി സഞ്ചാരികളുടെ സന്തോഷം ഇരട്ടിയാക്കി. ഏറെ അപൂര്‍വമായി മാത്രമാണ് പുലി, കടുവ, കരടി എന്നിവയെ തടാകതീരത്ത് കാണാനാവുക. കഴിഞ്ഞദിവസം ബോട്ട് സവാരിക്കിടെ പലതവണ സഞ്ചാരികള്‍ക്ക് പുലിയെ കാണാനായത് ഏറെ ആഹ്ലാദം പകര്‍ന്നു.
ഓണ അവധിക്കാലം ആഘോഷിക്കാൻ തേക്കടിയിലെത്തിയ വിദേശ, സ്വദേശ വിനോദ സഞ്ചാരികള്‍ക്ക് നാട്ടിലെ പുലികളിക്കൊപ്പം കാട്ടിലെ പുലിയെ നേരില്‍ കാണാനായത് നിറഞ്ഞ സന്തോഷമാണ് പകര്‍ന്നത്.