ലഖ്നോ: വെള്ളിയാഴ്ച വാദം പൂര്‍ത്തിയാക്കി തിങ്കളാഴ്ച വിധി പറയാനിരിക്കെ ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട കേസ് അലഹബാദ് ഹൈകോടതിയുടെ മറ്റൊരു ബെഞ്ചിലേക്ക് മാറ്റി.
കാരണം വ്യക്തമാക്കാതെയാണ് അപ്രതീക്ഷിത ബെഞ്ച് മാറ്റം.
നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേസിലെ മുസ്‍ലിം കക്ഷികളുടെ അഭിഭാഷകൻ ബെഞ്ച് മാറ്റത്തെ എതിര്‍ത്തിരുന്നു. വാദം പൂര്‍ത്തിയാക്കി വിധി പറയാനിരിക്കെ അവസാന നിമിഷം സിംഗിള്‍ ജഡ്ജില്‍നിന്ന് പുതിയ ബെഞ്ചിലേക്ക് കേസ് മാറ്റുന്നത് ചീഫ് ജസ്റ്റിസിന്റെ അധികാര പരിധിയില്‍പെട്ടതല്ലെന്നും അഭിഭാഷകൻ വാദിച്ചു. എന്നാല്‍, ഇതിന്റെ കാരണം പിന്നീട് വെളിപ്പെടുത്താമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിശദീകരണം.
17ാം നൂറ്റാണ്ടില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്താണോ പള്ളി നിര്‍മിച്ചതെന്നറിയാൻ ഹൈകോടതി നിര്‍ദേശപ്രകാരം ആഗസ്റ്റ് നാലിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സര്‍വേ ആരംഭിച്ചിരുന്നു. സര്‍വേക്കെതിരെ പള്ളി പരിപാലന കമ്മിറ്റി നല്‍കിയ ഹരജി തള്ളിയ കീഴ്കോടതി വിധി ഹൈകോടതിയും സുപ്രീംകോടതിയും ശരിവെച്ചിരുന്നു.