കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഓണാവധി നല്‍കി കൊട്ടിക്കലാശം ഗംഭീരമാക്കാനൊരുങ്ങുകയാണ് മുന്നണികള്‍. അന്തിമ ഘട്ട പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ -സംസ്ഥാന നേതാക്കളും പുതുപ്പള്ളിയിലെത്തും.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗങ്ങളായ എ.കെ. ആന്‍റണിയും ശശി തരൂരും യു.ഡി.എഫ് സ്ഥാനാര്‍ഥിക്കായി പൊതുയോഗങ്ങളില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് നാലിന് പുതുപ്പള്ളിയിലും വൈകീട്ട് ആറിന് അയര്‍ക്കുന്നത്തുമാണ് എ.കെ. ആന്‍റണിയുടെ പരിപാടി. ശശിതരൂര്‍ രണ്ടിന് പാമ്ബാടിയില്‍ സംസാരിക്കും. തരൂരിന്‍റെ റോഡ്‌ഷോയും ഉണ്ട്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സെപ്റ്റംബര്‍ രണ്ടിന് മീനടം മാളികപ്പടിയില്‍ സംസാരിക്കും.
താരിഖ് അന്‍വറും പ്രചാരണത്തിന് എത്തും. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ സെപ്റ്റംബര്‍ ഒന്നിന് കൂരോപ്പടയിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രണ്ടിന് വാകത്താനത്തും പൊതുയോഗത്തില്‍ പങ്കെടുക്കും.
രണ്ടിന് അകലക്കുന്നത്ത് രമേശ് ചെന്നിത്തലയും എത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് എല്‍.ഡി.എഫിന്‍റെ താരപ്രചാരകന്‍. 30നും സെപ്റ്റംബര്‍ ഒന്നിനുമാണ് ഇദ്ദേഹം എത്തുന്നത്. ബി.ജെ.പിക്കായി കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖരന്‍ 30നും വി. മുരളീധരന്‍ 31നും എത്തും. 30ന് ടോം വടക്കനും പ്രചാരണത്തിനുണ്ടാവും.