ലഖ്നോ: ബൈബിള്‍ സമ്മാനിക്കുന്നതും നല്ല മൂല്യങ്ങള്‍ പഠിപ്പിക്കുന്നതും മതപരിവര്‍ത്തനത്തിനുള്ള ശ്രമമായി കാണാനാകില്ലെന്ന് അലഹാബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച്.
ഉത്തര്‍പ്രദേശ് മതപരിവര്‍ത്തന നിരോധന നിയമത്തിന്‍റെ പരിധിയില്‍ ഇത്തരം കാര്യങ്ങള്‍ കുറ്റകൃത്യമായി കണക്കാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവരെ ക്രിസ്ത്യൻ മതത്തിലേക്ക് നിര്‍ബന്ധിച്ച് മതം മാറ്റാൻ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പേര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ഷമീം അഹമദിന്‍റേതാണ് വിധി.
മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയില്‍ ജോസ് പാപ്പച്ചൻ, ഷീജ തുടങ്ങിയവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ബി.ജെ.പി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഉവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
“ബൈബിള്‍ നല്‍കുന്നതോ, ഒരാള്‍ക്ക് നല്ല മൂല്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നതോ, കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാൻ പ്രേരിപ്പിക്കുന്നതോ, മദ്യപിക്കരുതെന്ന് പറയുന്നതോ, മതപരിവര്‍ത്തനമായി കണക്കാക്കാനാകില്ല” – കോടതി ചൂണ്ടിക്കാട്ടി. മതപരിവര്‍ത്തനത്തിന് ഇരയാക്കപ്പെട്ടയാള്‍ക്കോ അയാളുടെ കുടുംബത്തിനോ മാത്രമാണ് പരാതി നല്‍കാൻ സാധിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.