ശ്രിനഗർ: ജമ്മുകശ്മീരിലെ (jammu kashmir) ബാരാമുള്ളയില്‍ ഒരു ഭീകരനെ (terrorist) സുരക്ഷ സേന വധിച്ചു. കുല്‍ഗാം സ്വദേശിയായ ജാവിദ് അഹമ്മദ് വാനിയെന്ന ഭീകരനെയാണ് വധിച്ചത്. ഒരു സുരക്ഷ ജീവനക്കാരനെ കൊലപ്പെടുത്താനുള്ള പദ്ധതി ഭീകരൻ തയ്യാറാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. കുടിയേറ്റ തൊഴിലാളികളെ കൊലപ്പെടുത്തിയ ഭീകരൻ ഗുല്‍സാറിന്‍റെ പങ്കാളിയായിരുന്നു ഇയാളെന്നും പൊലീസ് വ്യക്തമാക്കി. തോക്കും തിരകളും ഗ്രനേഡും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കുടിയേറ്റ തൊഴിലാളികളാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധിപ്പേർക്ക് പരിക്കേറ്റു. സാധാരണക്കാർക്ക് നേരെ ആക്രമണം വർദ്ധിച്ചതോടെ പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
അതിനിടെ ജമ്മുകശ്മീരിലെ ബന്ദിപ്പോറയിൽ കഴിഞ്ഞ ദിവസം ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ആറ് പ്രദേശവാസികൾക്ക് പരിക്കേറ്റു. സൈന്യത്തിന് നേരെ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യം തെറ്റി സ്വകാര്യ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മടങ്ങിയതിന് പിന്നാലെയാണ് ബന്ദിപ്പോറയിലെ ഗ്രനേഡ് ആക്രമണമുണ്ടായത്.