ഇസ്തംബുള്‍ / ഗാസ: സ്വതന്ത്ര പലസ്തീൻ രാഷ്ട്രം നിലവില്‍വന്നാല്‍ വെടിനിർത്താമെന്ന് ഹമാസ് രാഷ്ട്രീയ നേതാവ് ഖലീല്‍ അല്‍ഹയ്യ വാഗ്ദാനം ചെയ്തു.
സ്വതന്ത്ര പലസ്തീൻ രാഷ്ട്രം യാഥാർഥ്യമായാല്‍ ഹമാസ് ആയുധം താഴെ വച്ച് പൂർണമായും രാഷ്ട്രീയ പാർട്ടിയായി പരിവർത്തനം ചെയ്യുമെന്നും തുർക്കിയില്‍ അസോഷ്യേറ്റഡ് പ്രസ് വാർത്താ ഏജൻസിക്കു നല്‍കിയ അഭിമുഖത്തില്‍ അല്‍ഹയ്യ പറഞ്ഞു. 5 വർഷമോ അതില്‍ക്കൂടുതലോ ഇസ്രയേലുമായി വെടിനിർത്തലിനു തയാറാണെന്നാണ് ഹമാസ് നേതാവ് വ്യക്തമാക്കിയത്.
ഇതിനിടെ, ശേഷിക്കുന്ന ബന്ദികളെയും വിട്ടയച്ച് ഗാസയിലെ പ്രതിസന്ധി അവസാനിപ്പിക്കണമെന്ന് യുഎസ് ഉള്‍പ്പെടെ 18 രാജ്യങ്ങള്‍ ഹമാസിനോട് ആവശ്യപ്പെട്ടു. ഈ രാജ്യങ്ങളില്‍ പൗരത്വമുള്ള ബന്ദികളും ഹമാസിന്റെ പിടിയിലുണ്ട്. ഇതേസമയം, തെക്കൻ ഗാസയിലെ റഫ ആക്രമിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുതന്നെയാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഇപ്പോള്‍ അവിടെയുള്ള പലസ്തീൻകാരെ ഒഴിപ്പിച്ച് മറ്റൊരിടത്ത് താമസിപ്പിക്കാനായി 40,000 ടെന്റുകള്‍ വാങ്ങിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വക്താവ് അറിയിച്ചു.
റഫയില്‍നിന്ന് 5 കിലോമീറ്റർ അകലെ ഖാൻ യൂനിസില്‍ ഇത്തരം ടെന്റുകള്‍ വരിവരിയായി വച്ചിരിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. നെതന്യാഹു അനുമതി നല്‍കുന്ന നിമിഷം റഫയില്‍ സൈന്യമിറങ്ങുമെന്നാണ് പ്രതിരോധ ഉദ്യോഗസ്ഥരുടെ നിലപാട്. റഫയില്‍ ഇന്നലെ പുലർച്ചെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 6 പേർ കൊല്ലപ്പെട്ടു