കൊച്ചി: തന്നെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് എടുത്ത നടപടി രാഷ്ട്രീയപ്രേരിതമെന്ന് ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസല്‍.
സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെ ഒഴിവാക്കുക എന്നത് മാത്രമാണ് ലക്ഷ്യം. സുപ്രിംകോടതിയില്‍നിന്ന് തനിക്ക് അനൂകൂലമായ ഉത്തരവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫൈസല്‍ പറഞ്ഞു.
ലക്ഷദ്വീപില്‍ ജനാധിപത്യ സംവിധാനം പൂര്‍ണമായും ഇല്ലാതായി. ഒരു വര്‍ഷമായി പഞ്ചായത്ത് സംവിധാനമില്ല. തെരഞ്ഞെടുക്കപ്പെട്ട ഒരു സഭയും ഒരു ജനപ്രതിനിധിയും ദ്വീപില്‍ ഇല്ലാത്ത സാഹചര്യമാണ് ഉള്ളതെന്നും ഫൈസല്‍ വ്യക്തമാക്കി. വധശ്രമക്കേസില്‍ കവരത്തി സെഷൻസ് കോടതി വിധിച്ച 10 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്നത് സ്‌റ്റേ ചെയ്‌തെങ്കിലും കുറ്റക്കാരനാണെന്ന കണ്ടെത്തലിന് സ്‌റ്റേ നല്‍കാൻ ഹൈക്കോടതി വിസമ്മതിച്ചു. ഇവ രണ്ടിലും സ്‌റ്റേ ലഭിക്കണം എന്ന മാനദണ്ഡം പാലിക്കാൻ കഴിയാതെ വന്നതോടെയാണ് ലോക്‌സഭാംഗത്വം റദ്ദാക്കപ്പെട്ടത്.