സംസ്ഥാനത്തിന്റെ ഭരണ മികവും വികസനക്ഷേമ പ്രവര്‍ത്തനങ്ങളുടെ മുന്നേറ്റവും ജനങ്ങളില്‍ എത്തിച്ച് അവരുടെ ആശങ്കകള്‍ പരിഹരിച്ചു ഭാവിയിലേക്കുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ബഹുജന സദസിന്റെ ലക്ഷ്യമെന്ന് സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.
വാസവൻ പറഞ്ഞു. ഡിസംബര്‍ 13 ന് നടക്കുന്ന പാലാ നിയമസഭ നിയോജക മണ്ഡലം നവകേരള ബഹുജന സദസിന്റെ സ്വാഗതസംഘ രൂപീകരണ യോഗം പാലാ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കേരളം വിവിധ മേഖലകളില്‍ ഇന്ത്യയ്ക്ക് മാതൃകയാണ്. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ഭവന നിര്‍മാണം, വ്യവസായ സംരംഭം തുടങ്ങിയ മേഖലയില്‍ കേരളം മുന്നിലാണ്. ജനങ്ങളാണ് ജനാധിപത്യത്തില്‍ യജമാനൻമാരെന്ന സങ്കല്പം അര്‍ഥപൂര്‍ണമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജനകീയ പരിപാടിയാക്കി നവകേരളം ബഹുജന സദസിനെ വിജയിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ഓരോ നിയോജക മണ്ഡലത്തിലും സംഘടിപ്പിക്കുന്ന നവകേരള സദസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ടു മണിക്കൂര്‍ ചെലവഴിക്കും. നിവേദനങ്ങള്‍ സമര്‍പ്പിക്കുവാനുള്ള പ്രത്യേകം കൗണ്ടറുകള്‍, പ്രാദേശിക കലാപരിപാടികള്‍ തുടങ്ങിയവ അവതരിപ്പിക്കും. ബഹുജനസദസ് സംഘടിപ്പിക്കുന്നതിനു മുൻപ് പഞ്ചായത്ത്, വാര്‍ഡ് തലത്തിലും സംഘാടക സമിതികള്‍ രൂപീകരിക്കും. തോമസ് ചാഴികാടൻ എം.പി. സമിതി അധ്യക്ഷനായും പാലാ ആര്‍. ഡി. ഒ. പി. ജി. രാജേന്ദ്ര ബാബു ജനറല്‍ കണ്‍വീനറായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
യോഗത്തില്‍ പാലാ നഗരസഭാധ്യക്ഷ ജോസിൻ ബിനോ അധ്യക്ഷത വഹിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രജനി സുധാകരൻ(തലനാട്), സാജോ പൂവത്താനി(മീനച്ചില്‍), വിജി തമ്ബി(കടനാട്),
ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പാലാ ആര്‍.ഡി.ഒ. പി. ജി. രാജേന്ദ്രബാബു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.വി. റസല്‍, ലോപ്പസ് മാത്യു, ലാലിച്ചൻ ജോര്‍ജ്, മുൻ പി.എസ്.സി അംഗം അഡ്വ. വി.ടി. തോമസ്, ബാബു കെ. ജോര്‍ജ്, ഉദ്യോഗസ്ഥര്‍, സാംസ്‌കാരിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.