ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമനായി പാകിസ്താൻ പേസര്‍ ശഹീൻ അഫ്‍രീദി .
ലോകകപ്പിലെ മികവിനെത്തുടര്‍ന്നാണ് ഏഴ് സ്ഥാനങ്ങള്‍ കുതിച്ച് ഇതാദ്യമായി ശഹീൻ മുന്നിലെത്തിയത്.
ആസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡായിരുന്നു ഒന്നാമൻ. നിലവിലെ ലോകകപ്പില്‍ ഇതിനകം 16 വിക്കറ്റ് വീഴ്ത്തി മുൻനിരയിലുണ്ട് ശഹീൻ. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മൂന്നുപേരെ പുറത്താക്കി ഏകദിന കരിയറിലെ നൂറ് വിക്കറ്റും കടന്നു താരം. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന പാകിസ്താൻ താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. 51 മത്സരങ്ങളിലാണ് താരം വിക്കറ്റില്‍ ‘സെഞ്ച്വറി’ തികച്ചത്. 53 മത്സരങ്ങളില്‍ ഇത്രയും വിക്കറ്റെടുത്ത ഇതിഹാസ സ്പിന്നര്‍ സഖ് ലൈൻ മുഷ്താഖിനെയാണ് മറികടന്നത്.
റാങ്കിങ്ങില്‍ ഇന്ത്യൻ പേസര്‍ മുഹമ്മദ് സിറാജ് മൂന്നും സ്പിന്നര്‍ കുല്‍ദീപ് യാദവ് ഏഴും സ്ഥാനങ്ങളിലാണ്. പാകിസ്താൻ ക്യാപ്റ്റൻ ബാബര്‍ അഅ്സം നയിക്കുന്ന ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ശുഭ്മൻ ഗില്‍ രണ്ടും വിരാട് കോഹ്‌ലി അഞ്ചും രോഹിത് ശര്‍മ ഏഴും സ്ഥാനങ്ങളിലാണ്.